നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ കുറ്റം നിഷേധിച്ചു.(സായാഹ്ന വാർത്തകൾ.(14-09-2022)

◾കേരളത്തിലെ എല്ലാ റോഡുകളും നാലു വര്‍ഷംകൊണ്ട് ബിഎം ആന്‍ഡ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ചെലവു കൂടുതലാണെങ്കിലും ഗുണനിലവാരം വര്‍ധിക്കും. റോഡ് തകരാനുള്ള പ്രധാന കാരണം ഓട ഇല്ലാത്തതാണെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. പൊതുമരാമത്ത് റോഡുകളില്‍ കോണ്‍ട്രാക്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകള്‍ തകരുന്നതിനു പ്രധാന കാരണം കാലാവസ്ഥയാണെന്ന് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജല അതോറിറ്റി 92 റോഡുകള്‍ വെട്ടിപ്പൊളിച്ചു. പരിപാലനത്തിന് നേരത്തെതന്നെ കരാര്‍ ഉണ്ടാകണം. പന്തീരായിരം കിലോമീറ്റര്‍ റോഡ് റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

◾നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം വായിച്ചുകേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇ.പി ജയരാജന്‍ അസുഖം കാരണം അവധി അപേക്ഷിച്ചിരുന്നു. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ 10 ദിവസത്തിനകം പ്രതിഭാഗത്തിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

◾കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യങ്ങള്‍ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണം. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി ചിന്ത വാരികയിലെ ലേഖനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം പോലും നല്‍കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

◾സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിടും. കമ്പനികള്‍ പമ്പുകള്‍ക്ക് മതിയായ ഇന്ധനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

◾തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. കണ്ണൂരില്‍ തെരുവു നായ്ക്കള്‍ക്കു വാക്സീന്‍ നല്‍കും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സും മൈക്രോ ചിപ്പിംഗും നിര്‍ബന്ധമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.

◾കെ.കെ. ലതികയെ നിയമസഭയില്‍ കൈയേറ്റം ചെയ്തെന്ന കേസില്‍ മുന്‍ എംഎല്‍എമാരായ എം.എ വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ക്ക് വാറണ്ട്. കെ.കെ.ലതിക തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്തത്.

◾അട്ടപ്പാടി മധു കൊലക്കേസില്‍ 29-ാം സാക്ഷി സുനില്‍ കുമാര്‍ മൊഴി മാറ്റി. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു.

◾നായ കുറുകേ ചാടി ബൈക്ക് മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന്‍ എ.എസ്. അജിന്‍ (25) ആണ് മരിച്ചത്. നായ കുറുകേ ചാടിയപ്പോള്‍ തെന്നിവീണ മറ്റൊരു ബൈക്കില്‍ ഇടിച്ച് അജിന്റെ ബൈക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. അജിന് ആശുപത്രിയില്‍ ശസ്ത്രക്രിയ അടക്കം ചെയ്തെങ്കിലും ഫലമുണ്ടായില്ല.

◾ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി എംപി ശിവഗിരി മഠത്തിലെത്തി. മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. ശിവഗിരിയിലെ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എസ്എന്‍ഡിപിക്കു പ്രാതിനിധ്യം കുറവാണെന്ന് സന്യാസിമാര്‍ പരാതിപ്പെട്ടു. ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലാണ് രാഹുലിനെ സ്വീകരിച്ചത്.

◾വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.

◾സിപിഐയില്‍ തനിക്ക് ഒരു പക്ഷമേ ഉള്ളൂ, അത് സിപിഐ പക്ഷമാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ഫേസ്ബുക്കിലാണ് ഈ കുറിപ്പ്. സിപിഐയിലും ഒരു പക്ഷമേ പാടൂ. ഇസ്മയില്‍ പക്ഷത്തുനിന്ന് കാനം പക്ഷത്തേക്കു മാറിയെന്ന പ്രചാരണത്തോട് ‘സത്യവും മിഥ്യയും’ എന്ന തലക്കെട്ടോടെയാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.

◾കായംകുളം താലൂക്കാശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിലെ മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, വിനോദ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

◾ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മലയാളി വിദ്യാര്‍ഥിനി മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനാണ് അടപ്പിച്ചത്. വീഴ്ചവരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

◾കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതികെണിയില്‍ കുടുങ്ങി പിടിയാന ഷോക്കേറ്റു ചരിഞ്ഞു. പാലക്കാട് മുണ്ടൂര്‍ നൊച്ചുപുളളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണിത്. ആന, പന്നി, തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം പതിവാണ്.

◾32 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി മൂവാറ്റുപുഴ ഇരട്ടയാര്‍ വട്ടമറ്റത്തില്‍ ജോസഫിനെ (50) നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനായ എറണാകുളം സ്വദേശി വില്ലി ജോസഫിന് 15 കോടി രൂപ നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് 32 ലക്ഷം രൂപ കൈക്കലാക്കിയത്.

◾സിപിഎം നേതാവ് എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോദരന്റെ സാഹസിക സിപ്ലൈന്‍ പദ്ധതിക്കെതിരെ റവന്യൂ വകുപ്പ് നടപടി. ഭൂപതിവ് ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ പട്ടയം റദ്ദാക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടയവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നാണ് ലംബോദരന്റെ വിശദീകരണം.

◾പെരിന്തല്‍മണ്ണ കൊളത്തൂര്‍ മൂര്‍ക്കനാട് പുന്നക്കാട്ടെ ചായക്കടയിലെ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. ഉടമകളായ പുന്നക്കാട് സ്വദേശി ചോലയ്ക്കല്‍ ഉമ്മറും ഭാര്യയും പുറത്തേക്ക് ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

◾അയല്‍വീട്ടില്‍ പുതിയ വാഷിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റു മരിച്ചു. വയനാട് നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്‍- ഇന്ദിര ദമ്പതികളുടെ മകന്‍ ജിതിന്‍ (31) ആണ് മരിച്ചത്.

◾അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദ ഊരിലെ ശാന്തി ഷണ്‍മുഖന്റെ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ആണ്‍കുഞ്ഞ് ജനിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◾ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ വളര്‍ത്തുപട്ടിയുമായി എത്തി അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്കു ഹൈക്കോടതി ജാമ്യം നല്‍കി. കൂനംമൂച്ചി സ്വദേശി വിന്‍സന്റിനാണു ജാമ്യം അനുവദിച്ചത്. മാനസിക രോഗിയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 15,000 രൂപ കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

◾ഇടുക്കി വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്.

◾ലോറിക്ക് പിറകിലിടിച്ചു ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ മലയാറ്റൂര്‍ നിലീശ്വരം സ്വദേശി വിജിത്ത് ദേവസ് (26) ആണ് മരിച്ചത്. കാലടി നീലീശ്വരം ഭാഗത്താണ് അപകടമുണ്ടായത്.

◾200 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിനു സമീപം പിടിയില്‍. 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. ബോട്ടും ബോട്ടിലെ ആറു പാക് പൗരന്മാരെയും തീരത്തെത്തിച്ചു.

◾ഗോവയില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും കൂട്ടത്തോടെ ബിജെപിയിലേക്ക്. മുന്‍ മുഖ്യമന്ത്രി അടക്കം എട്ട് എംഎല്‍എമാര്‍ ഇന്നു ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയും ഇക്കൂട്ടത്തിലുണ്ട്. എട്ടു പേര്‍ ബിജെപിയിലേക്കു പോയാല്‍ കോണ്‍ഗ്രസിനു മൂന്ന് എംഎല്‍എമാരേ ബാക്കിയുണ്ടാകൂ.

◾ഭാരത് ജോഡോ യാത്രയുടെ വിജയംകണ്ടു ഭയന്ന ബിജെപി ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്കെടുത്തെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി ഓപ്പറേഷനുകള്‍കൊണ്ട് കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

◾മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസിന്റെ ഫേസ്ബുക്ക് പേജില്‍ അസഭ്യം കമന്റ് ചെയ്തതിന് സ്മൃതി പഞ്ചല്‍ എന്ന അമ്പതുകാരി അറസ്റ്റില്‍. രണ്ടു വര്‍ഷമായി സൈബര്‍ ആക്രമണം നടത്തിയിരുന്നെന്നു പൊലീസ്. സ്മൃതി പഞ്ചലിന് 53 വ്യാജഅക്കൗണ്ടുകളും 13 ജിമെയില്‍ അക്കൗണ്ടുകളുമുണ്ടെന്നും പോലീസ്.

◾വ്യോമതാവളങ്ങളുടെ സുരക്ഷയ്ക്കായി നൂറ് ആളില്ലാ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന. ഇന്ത്യയിലെ നിര്‍മാതാക്കളില്‍നിന്നാണ് ഇവ വാങ്ങുക.

◾നാളെയും മറ്റന്നാളും നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉസ്ബകിസ്ഥാനില്‍ നടക്കുന്ന എസ് സി ഒ യോഗത്തില്‍ ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍, ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 37120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാല് ദിവസമായി സ്വര്‍ണവില മാറിയിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3835 രൂപയാണ്.

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ