ഇന്നത്തെ പ്രധാന വാർത്തകൾ.
ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവച്ചു.
◾ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി. പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കേയാണ് രാജി. അഞ്ചുദിവസം മുമ്പാണ് ധനമന്ത്രി ക്വാസി കാര്‍ട്ടെംഗ് രാജിവച്ചത്. ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവച്ചു.
◾ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഉത്തരവ്. നിയമനത്തിനെതിരേ സര്‍വകലാശാല മുന്‍ ഡീന്‍ പി.എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്.
◾നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോടു മിണ്ടരുതെന്നു പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭര്‍ത്താവിനെതിരായ ആരോപണത്തിനു ജഡ്ജിയെ സംശയിക്കാനാവില്ല. ജഡ്ജിയെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് അതിജീവിതയുടെ ഹര്‍ജി തള്ളിയത്.
◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ചുമതലയേല്‍ക്കും. അന്നു വൈകിട്ട് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി. തുടര്‍ന്ന് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
◾ഡല്‍ഹിയില്‍ നേപ്പാള്‍ സ്വദേശിനിയായ ബുദ്ധസന്യാസിനി ചമഞ്ഞ ചൈനീസ് യുവതി വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റിലായി. ചാരവനിതയാണെന്നാണു റിപ്പോര്‍ട്ട്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
◾സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നു സംവിധായികയ്ക്കെതിരേ ആരോപണവുമായി യുവാവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിയുമായി രംഗത്തുവന്നത്. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
◾കടലില്‍ നിര്‍ത്താതെ പോയ ബോട്ടിലെ മത്സ്യത്തൊഴിലാളിക്കു നാവികസേനയുടെ വെടിയേറ്റു. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ നിര്‍ത്തിയില്ല. തുടര്‍ന്നാണു നാവികസേനാംഗങ്ങള്‍ വെടിവച്ചത്. മയിലാടുതുറയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ വീരവേല്‍ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു.
◾തിരുവനന്തപുരത്ത് ഗുണ്ടാ കുടിപ്പക കൊലപാതകം. തമിഴ്നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വലിയതുറ പൊലീസാണ് പ്രതികളെ പിടികൂടിയത്.
◾കേരള സര്‍വകലാശാലാ സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.
◾എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകനുമായ വി. ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു.
◾ബലാത്സംഗ കേസില്‍ മുന്‍കൂര്‍ജാമ്യം നേടിയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. നാളെ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം.
◾കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചു ജയില്‍ മോചിതനായി. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് പുറത്തിറങ്ങി. 2000 ഒക്ടോബര്‍ 21 നാണ് 31 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തമുണ്ടായത്.
◾പാരമ്പര്യ വൈദ്യന്‍ കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്‌റഫ് പ്രതിയായ അബുദാബിയിലെ രണ്ടു ദുരൂഹ മരണങ്ങള്‍ സിബിഐ അന്വേഷിക്കും. ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവര്‍ത്തക ചാലക്കുടി സ്വദേശിനി ഡെന്‍സി എന്നിവരുടെ മരണമാണ് സിബിഐ അന്വേഷിക്കുക.
◾റമ്മി കളിച്ചു നഷ്ടപ്പെട്ട പണത്തിനായി മോഷണം നടത്തിയ പോലീസുകാരനെ അറസ്റ്റു ചെയ്തു. എറണാകുളം എ.ആര്‍. ക്യാമ്പിലെ പോലീസുകാരനും അരൂര്‍ സ്വദേശിയുമായ അമല്‍ദേവിനെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനു പോയപ്പോള്‍ അലമാരയില്‍നിന്നു സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.
◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.185 കിലോഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുനീര്‍ ആണ് പിടിയിലായത്.
◾എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടിയില്‍ പിടിയില്‍. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസില്‍ പ്രതിയാണ് പവിത്ര.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന് എംഎല്‍എ ഓഫീസില്‍ ലഡു വിതരണം ചെയ്തതിനെയും അദ്ദേഹം പരിഹസിച്ചു. ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
◾സമസ്തക്ക് പരോക്ഷ വിമര്‍ശനവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേര്‍ന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയത്. ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ തുടര്‍ന്നും മഴയുണ്ടാകാനാണ് സാധ്യത.
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കി സമവായമുണ്ടാക്കാന്‍ നീക്കം. നിയുക്ത എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തിവരികയാണ്. പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കത്തു നല്‍കും
◾ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണു കാരണമെന്നു പൊലീസ്.
◾പ്ലാസ്മയ്ക്കു പകരം മുസമ്പി ജ്യൂസ് കുത്തിവച്ച് ഡെങ്കിപ്പനി ബാധിച്ചയാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അടച്ചുപൂട്ടിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയാണു പൂട്ടിയത്. ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. 25,000 രൂപ കൊടുത്താണ് അഞ്ചു യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്. ഒരു യൂണിറ്റ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അതു പരിശോധിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
◾മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ. അഞ്ചോ അതിലധികമോ പേരെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമമുണ്ടെമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ജാഥകളും പൊതുയോഗങ്ങളും പാടില്ല. മരണം, വിവാഹം, സിനിമ തീയറ്റര്‍ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
◾അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രണ്ടു ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. റോഡ് സൗകര്യങ്ങളില്ലാത്ത പ്രദേശത്താണ് ഹെലികോപ്റ്റര്‍ വീണത്.
◾ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ വെസ്റ്റിന്‍ഡീസ് പുറത്ത്. രണ്ട് തവണ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37000 രൂപയാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.68, പൗണ്ട് – 92.66, യൂറോ – 80.95, സ്വിസ് ഫ്രാങ്ക് – 82.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.91, ബഹറിന്‍ ദിനാര്‍ – 219.27, കുവൈത്ത് ദിനാര്‍ -266.06, ഒമാനി റിയാല്‍ – 214.70, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 60.02.
നീലക്കുറിഞ്ഞി ഉല്ലാസ് യാത്ര മുപ്പതിന്.
ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളില്‍ നിന്നും നീലക്കുറിഞ്ഞി കാണുവാന്‍ അവസരമൊരുക്കുന്നു.
ഹരിപ്പാട് ഡിപ്പോയില്‍ നിന്നും 900 രൂപയും,(ഏകദിനം) ആലപ്പുഴ ഡിപ്പോയില്‍ നിന്നും 830 രൂപയുമാണ്. ശാന്തന്‍പാറ, കളളിപാറ, ചതുരംഗപാറ എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും എടത്വ , തിരുവല്ലാ, കോട്ടയം വഴിയായിരിക്കും സര്‍വ്വീസ്.
തീയതി : ഒക്ടോബർ 30 ഞായറാഴ്ച
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ് നടത്തുന്നതിനും ::
9895505815, 9400203766
10 ലക്ഷം പേർക്ക് തൊഴിൽ നൽകും
◾പത്തു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി മെഗാ ‘റോസ്ഗര്‍ മേള’ എന്ന തൊഴില്‍ മേള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചക്കുളത്തുകാവില്‍ ഉപദേവാലയ സമര്‍പ്പണവും പുനഃപ്രതിഷ്ഠയും ഇന്ന്
◾ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉപദേവാലയ സമര്‍പ്പണവും പുനഃപ്രതിഷ്ഠയും ഇന്ന് നടക്കും. ശ്രീമഹാവിഷ്ണു, അയ്യപ്പന്‍, യക്ഷിയമ്മ, സുബ്രമണ്യന്‍, മഹാദേവന്‍, നവഗ്രഹങ്ങള്‍ എന്നീ ഉപദേവതകള്‍ക്കുവേണ്ടിയാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ശബരിഗിരി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി കെ ജയകുമാറും, യക്ഷിയമ്മ ക്ഷേത്രം ബാലകൃഷ്ണന്‍ കര്‍ത്തയും, സുബ്രമണ്യ ക്ഷേത്രം ശാലിനി സുരേഷ് ബാബുവും, ശിവക്ഷേത്രം അജീഷ് കുമാറും, മഹാവിഷ്ണു ക്ഷേത്രം ശശികുമാറുമാണ് സമര്‍പ്പിക്കുന്നത്. കല്ലിശ്ശേരി മുരുകന്‍ ആചാരിയാണ് ക്ഷേത്രങ്ങളുടെ ശില്പി. ക്ഷേത്ര തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ക്ഷേത്ര ട്രസ്റ്റിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ഹരിക്കുട്ടന്‍ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് രാവിലെ 10.40 ന് പുനഃപ്രതിഷ്ഠ കര്‍മ്മം നടക്കും. തുടര്‍ന്ന് ക്ഷേത്രശില്പിയെ ആദരിക്കും. സമര്‍പ്പണങ്ങള്‍, വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, പ്രദക്ഷിണം, മഹാപ്രസാദമുട്ട് എന്നിവയും നടക്കും
നെല്ല് സംഭരണം ഇന്ന് ആരംഭിക്കും
◾നെല്ലു സംഭരണം ഇന്നു പുനരാരംഭിക്കും. മില്ലുടമകള്‍ രണ്ടാഴ്ചയായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. മില്ലുടമകളുടെ ആവശ്യങ്ങള്‍ക്കു മൂന്ന് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്നു ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കി. 54 മില്ലുടമകള്‍ നെല്ലു സംഭരിക്കാതെ സമരത്തിലായതിനാല്‍ കര്‍ഷകരുടെ നെല്ല് കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കുകയായിരുന്നു.
ലാവലിൻ കേസ് വിശദമായി വാദം കേൾക്കണം സുപ്രീം കോടതി .
◾എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി 33 ാം തവണയും മാറ്റി. വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റി വച്ചത്. കേസ് നവംബര്‍ അവസാനത്തോടെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്.
മന്ത്രി വീണ ജോർജിന് എതിരെ കേസെടുത്തു.
◾മന്ത്രി വീണാ ജോര്‍ജിനെതിരെ കോടതി ഉത്തരവനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ പരാതിയിലാണ് കേസ്. തനിക്കതിരെ കള്ളക്കേസെടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമുള്ള പരാതിയില്‍ എറണാകുളം എസിജെഎം കോടതി ഉത്തരവനുസരിച്ചാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നന്ദകുമാറിനെതിരെ കേസെടുത്തു ജയിലിലടച്ചിരുന്നു.
എൽദോസ് കുന്നപ്പള്ളി ബലാൽസംഗം ചെയ്തതല്ല എന്ന് കോടതിയുടെ നിരീക്ഷണം.
◾ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ പരാതി ഉന്നയിക്കാന്‍ വൈകിയത് കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരി തടവിലായിരുന്നില്ല. ആദ്യം നല്‍കിയ മൊഴിയിലും പരാതിയിലും ബലാത്സംഗ കാര്യമില്ല. എല്‍ദോസുമായി വിവാഹ ബന്ധം സാധ്യമല്ലെന്ന് പരാതികാരിക്കു ബോധ്യമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധവും നിരന്തര ആശയവിനിമയവും ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലല്ലെന്നും നാളെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍. എംഎല്‍എ ഒളിവിലല്ലാത്തതിനാലാണ് ജാമ്യം കിട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയാണെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് യുവനടി പൊലീസില്‍ പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങി.
നരബലി കേസ് പ്രതികൾ ഹൈക്കോടതിയിൽ
◾ഇരട്ട നരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍. അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.
സൈനികരെ മർദ്ദിച്ച കേസിൽ സൈന്യം ഇടപെടുന്നു.
◾കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനേയും സഹോദരനേയും മര്‍ദിച്ച് കള്ളക്കേസെടുത്ത സംഭവത്തില്‍ പ്രതികളായ എസ്എച്ച്ഒ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. എസ് എച്ച് ഒ വിനോദ് എസ്, എസ് ഐ അനീഷ്, ഗ്രേഡ് എസ് ഐ പ്രകാശ് ചന്ദ്രന്‍, സി പി ഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐ ജി പി.പ്രകാശ് സസ്പെന്‍ഡ് ചെയ്തത്. പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.
◾വാളയാറില്‍ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം സ്റ്റേഷനിലേക്കു സ്ഥലം മാറ്റി.
◾കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരങ്ങള്‍ക്കു വിനോദ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൊച്ചി കോര്‍പ്പറേഷന്റെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നു കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് വെളിപ്പെടുത്തി.
◾ദുബൈയില്‍നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ ടിക്കറ്റുകള്‍ വാഗ്ദാനംചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചത്. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക് 269 ദിര്‍ഹം, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, മംഗളൂരുവിലേക്ക് 298 ദിര്‍ഹം എന്നിങ്ങനെയാണ് ദുബൈയില്‍ നിന്നുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്.
◾സാമ്പത്തിക തട്ടിപ്പു കേസില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോടതി ഉത്തരവു ലംഘിച്ച് സ്റ്റേഷനില്‍ ഹാജരായില്ല. സ്റ്റേഷനില്‍ ഹാജരായ കൂട്ടുപ്രതി അനില്‍ നായര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ഇരുവരും ഇന്നലെ രാവിലെ അമ്പലപ്പുഴ സ്റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തണ്ടര്‍ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് 2.10 കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തെന്ന അമ്പലപ്പുഴ സ്വദേശി ഷൈനിന്റെ പരാതിയിലാണ് നടപടി.
◾പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 37 -ാമത്തെ പ്രതി പാലക്കാട് വെണ്ണക്കര നൂറണി സ്വദേശി ബഷീറാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
◾മധു കൊലക്കേസില്‍ റിമാന്‍ഡിലുള്ള പതിനൊന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാവണം, മധുവിന്റെ അമ്മയേയും സഹോദരിയേയും കാണാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
◾നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപ് തടസഹര്‍ജി ഫയല്‍ ചെയ്തു. തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
◾കെ എസ് ആര്‍ ടി സിയെ പരസ്യംകൊണ്ട് പൊതിയാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ബസുകളുടെ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാനുള്ള നിയമപരമായ അനുമതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ മറുപടി.
◾ശിശുമരണനിരക്ക് കുറക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 1,002 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഒരു വയസിനു താഴെയുള്ള 479 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
◾സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് ഹമീദലി തങ്ങള്‍ കോഴിക്കോട്ടെ വാഫി വഫിയ്യ സമ്മേളനത്തില്‍ പങ്കെടുത്തു. സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റാണ് ഹമീദലി തങ്ങള്‍.
◾കെ എസ് യു നേതാവ് ബുഷര്‍ ജംഹറിനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ബുഷര്‍ ജംഹറിന്റെ അമ്മ ടി.എം. ജഷീല നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നൂറ് ദിവസത്തിലധികമായി ജയിലിടച്ചിരിക്കുകയാണെന്നാണ് ആരോപണം.
◾കണ്ണൂര്‍ എസ് എന്‍ കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥിയായ എസ്എഫ്ഐ പ്രവര്‍ത്തകന്റെ നാമമിര്‍ദേശപത്രിക തള്ളിയതിനെച്ചൊല്ലി സംഘര്‍ഷം. തെരഞ്ഞെടുപ്പു ചുമതലയുള്ള അധ്യാപകരെ പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു. എസ്എഫ്ഐ പത്രിക തള്ളിയതോടെ കെ എസ് യു സ്ഥാനാര്‍ത്ഥി വിജയിച്ചു.
◾പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി. പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
◾ഓണ്‍ലൈന്‍ റമ്മി കളിച്ചു നഷ്ടപ്പെട്ട ഒന്നര ലക്ഷം രൂപയ്ക്കായി അയല്‍വീടുകളില്‍നിന്നു സ്വര്‍ണം മോഷ്ടിച്ചയാളെ ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാര്‍ പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്.
◾തട്ടുകടയില്‍ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് കടയുടമയുടെ കുത്തേറ്റ് ഗുരതരാവസ്ഥയില്‍. തണ്ണീര്‍ക്കോട് സ്വദേശി സനീഷാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. പ്രതി ചാലിശ്ശേരി സ്വദേശി ഹംസയെ അറസ്റ്റു ചെയ്തു.
◾തൃശൂര്‍ അക്കിക്കാവ് പിഎസ്എം ഡെന്റല്‍ കോളജില്‍ ഭക്ഷ്യ വിഷബാധ. പത്തു വിദ്യാര്‍ത്ഥിനികള്‍ ചികിത്സ തേടി.
◾സിനിമാ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തേക്ക്. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്പനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍. കമ്പനി പുറത്തിറക്കിയ എഫ് 77 എന്ന മോഡല്‍ ഒറ്റ ചാര്‍ജിങ്ങില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണു വാഗ്ദാനം.
◾ഗൂഗിളിന് 1337.76 കോടി രൂപ പിഴ. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതിനാണ് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇത്രയും ഭീമമായ പിഴ ചുമത്തിയത്. ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ആപുകള്‍ ഫോണില്‍ ഉള്‍പെടുത്തരുതെന്നും കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി.
◾കരസേന ആയിരം നിരീക്ഷണ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നു. ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ അടിയന്തര സാഹചര്യങ്ങള്‍ പരിഗണിച്ച് ഫാസ്റ്റ് ട്രാക്ക് നടപടിക്രമങ്ങളിലൂടെ ഹെലികോപ്റ്റര്‍ വാങ്ങണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. നിയന്ത്രണ രേഖയിലെ അസ്ഥിര സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
◾ഐ എസ് ആര്‍ ഒ യുടെ സൂര്യ പഠന ദൗത്യം ആദിത്യ എല്‍ 1 ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി ഡോ. ശങ്കരസുബ്രഹ്‌മണ്യത്തെ നിയമിച്ചു. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ഗവേഷണ കേന്ദ്രമായ ബെംഗളൂരു യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലെ സീനിയര്‍ സോളാര്‍ സയന്റിസ്റ്റാണ്. 2023 ല്‍ പേടകം വിക്ഷേപിക്കും.
◾ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിംഗ്, എം ബി ബി എസ് കോഴ്സുകള്‍ ഹിന്ദിയിലും പഠിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ ആദ്യത്തെ എംബിബിഎസ് പുസ്തകം ഹിന്ദിയില്‍ പുറത്തിറക്കിയതിനു പിറകേയാണ് ഹിന്ദിവത്കരണ പ്രഖ്യാപനം.
◾ശശി തരൂരിന് ഇരട്ടമുഖമെന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളില്‍ തൃപ്തി അറിയിച്ച തരൂര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് മധുസൂദന്‍ മിസ്ത്രി ആരോപിച്ചു.
സ്റ്റീൽ വില കുറഞ്ഞു.
◾സ്റ്റീല്‍ വില നാല്‍പതു ശതമാനം കുറഞ്ഞു. കയറ്റുമതി കുറഞ്ഞതാണു കാരണം. കയറ്റുമതി നികുതി 15 ശതമാനമായതിനാലാണ് ഓര്‍ഡറുകള്‍ കുറഞ്ഞത്. ഇതോടെ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില ടണ്ണിന് 57,000 രൂപയായി.
◾വ്യോമസേനക്കായി ആധുനിക മിസൈലായ ബ്രഹ്‌മോസ് 2025 ല്‍ സജ്ജമാക്കും. സുഖോയ്- 30 എംകെഐ, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് എന്നിവയുടെ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാവുന്ന, 300 കിലോമീറ്റര്‍ ദൂരേയ്ക്കു വിക്ഷേപിക്കാനാകുന്ന, മിസൈലുകളാണ് നിര്‍മിക്കുക.
◾ശ്രീലങ്കയ്ക്ക് പിന്നാലെ ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12നു യോഗ്യത നേടി നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നമീബിയ യുഎഇയോടു തോറ്റതോടെയാണ് നെതര്‍ലന്‍ഡ്സ് സൂപ്പര്‍ 12 ന് യോഗ്യത നേടിയത്. ഇതോടെ ശ്രീലങ്കക്ക് പിറകെ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സാവും പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിനുശേഷം സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍.
◾പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് വിട്ട് ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.
◾കഴിഞ്ഞ മാസം ഇന്ത്യയ്ക്കുള്ളിലെ വിമാനയാത്രക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനെക്കാള്‍ 46.54% ഉയര്‍ന്ന് 1.04 കോടിയായി. ആകെ സീറ്റുകളുടെ 77.5% ഉപയോഗപ്പെടുത്താന്‍ വ്യോമയാനകമ്പനികള്‍ക്കു കഴിഞ്ഞു.