ഏറ്റവും പുതിയ വാർത്തകൾ കാണാം.

Binish Nair

ഗാസ തകർന്നടിഞ്ഞു.

◾ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കരയാക്രമണം. ഹമാസിന്റെ 150 ലേറെ ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ത്തു. ഗാസയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിനിടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു.

◾കേരളത്തിലെ എട്ടു ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. ഈ മാസം 31 മുതല്‍ അധിക കോച്ചുകള്‍ ലഭ്യമാകും.

നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്കു സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു. 

◾ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം നടക്കാനിരിക്കേ, നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്കു സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാളും കേന്ദ്ര നിയമമനുസരിച്ച് സീറ്റ് ബെല്‍റ്റു ധരിക്കണം. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണം.

◾നെല്ലു സംഭരണം അവതാളത്തിലായി. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ബാങ്ക് കണ്‍സോര്‍ഷ്യം പണം നല്‍കാന്‍ തയ്യാറാകാത്തതുമൂലവും കേന്ദ്രം കോടികളുടെ കുടിശിക വരുത്തിയതിനാലുമാണ് നെല്ലു സംഭരണം അനിശ്ചിതത്വത്തിലായത്. നെല്ലു സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുമില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

◾മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. അറസ്റ്റു ചെയ്യാന്‍ നടക്കാവ് പോലീസ് നീക്കമാരംഭിച്ചു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവിക്കും പരാതി നല്‍കിയിരുന്നു.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ആറു വര്‍ഷത്തിനിടെ 35 തവണയാണ് കേസ് മാറ്റിവച്ചത്.

◾താമരശേരി ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം. അവധി ദിനങ്ങളില്‍ വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല.

◾തിരുവനന്തപുരത്തെ അണ്‍ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു.

◾എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈറ്റില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാം.

◾വടകര ചെരണ്ടത്തൂരിലെ മാഹി കനാലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഭിമന്യു രക്ഷപ്പെട്ടു.

◾തിരുവനന്തപുരത്ത് ഡെങ്കിപ്പനി മരണം. പുളിമാത്ത് സ്വദേശിയായ 27 കാരിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തു ദിവസത്തിനിടെ മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണിത്.

◾ഇത്തവണത്തെ ദേശീയ ഗെയിംസില്‍നിന്നു വോളിബോള്‍ ഒഴിവാക്കിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ചൂണ്ടികാട്ടിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, വോളിബോള്‍ ഇനി ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. താരങ്ങളെ ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന പരാമര്‍ശത്തോടെയാണ് കോടതി കേസ് തീര്‍പ്പാക്കിയത്.

◾അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. വടക്കോട്ടത്തറ സ്വദേശിയായ നെയ്യന്‍സ് റപ്പായി ജോര്‍ജിനെയാണ് അഗളി പോലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം നാലിനാണ് നരസിമുക്ക് സ്വദേശിയായ ശ്രീമുരുകന്‍ പട്ടിമാളത്ത് നയ്യന്‍സ് ജോര്‍ജിന്റെ കൃഷി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ചത്.

സാവാള വില കുതിക്കുന്നു.

◾ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപയായി.

◾ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് നല്‍കി. നവംബര്‍ അഞ്ചിനുശേഷമേ ഹാജരാകാനാകൂവെന്ന് മഹുവ അറിയിച്ചതിനുശേഷമാണ് പുതിയ നോട്ടീസ് നല്‍കിയത്.

◾ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യ ഇന്നേവരെ ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങള്‍ക്കു മുറിവേല്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. അമേരിക്കയുടെ നിലപാടിനു കീഴടങ്ങിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

◾ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത് ഇന്ത്യ നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനാലെന്ന് വിദേശകാര്യമന്ത്രാലയം. ഹമാസ് ഭീകരാക്രമണത്തെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ലായിരുന്നു. അതിനാലാണ് വിട്ടുനിന്നത്. ഭേദഗതി പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും അതു രേഖയായില്ലെന്നും വിദേശകാര്യ മന്ത്രാലയം.

◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തല്‍. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നാലേ ബി ജെ പി യെ അധികാരത്തില്‍നിന്ന് പുറത്താക്കാനാകൂവെന്നും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

◾പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം ഇന്നു ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഉച്ചയ്ക്കു 12 ന് എകെജി ഭവനു മുന്നിലാണ് ധര്‍ണ നടക്കുക.

◾മിസോറാമിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ല. കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുക്കും. തൊട്ടടുത്ത സംസ്ഥാനമായ മണിപ്പൂരിലെ കലാപത്തില്‍ ബിജെപിയുടേയും പ്രധാനമന്ത്രി മോദിയുടേയും നിലപാടിനെതിരേ ഈ സംസ്ഥാനങ്ങളില്‍ പ്രതിഷേധ വികാരമാണുള്ളത്.

◾ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ പാകിസ്ഥാന്റെ പ്രകോപനത്തിനെതിരേ സൈനിക ഉദ്യോഗസ്ഥരുടെ ഫ്ളാഗ് മീറ്റിംഗില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബി എസ് എഫിന്റേയും പാക് റേഞ്ചേഴ്സിന്റേയും ഉന്നത ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. അതിര്‍ത്തിയില്‍ പാക് സേന കഴിഞ്ഞ ദിവസം വെടിവയ്പു നടത്തിയിരുന്നു.

◾അറസ്റ്റിലായ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു. മന്ത്രിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണു നീക്കം.

◾യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബാഗില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. ഉണങ്ങിയ തേങ്ങ, പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്്രേപ ബോട്ടിലുകള്‍ എന്നിവയ്ക്കാണു വിലക്ക്.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 109 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റേയും 81 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടേയും 175 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ 49.2 ഓവറില്‍ 388 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന്റെ പോരാട്ടം അഞ്ച് റണ്‍സകലെ 383 റണ്‍സില്‍ അവസാനിച്ചു. ന്യൂസിലാണ്ടിനു വേണ്ടി 116 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും 58 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ പോരാടിയ ജയിംസ് നീഷാമും മത്സരം ആവേശ കൊടുമുടിയിലെത്തിച്ചു. ഇതോടെ 6 മത്സരങ്ങളില്‍ നിന്ന് രണ്ട് ടീമുകള്‍ക്കും 8 പോയിന്റ് വീതമാണുള്ളതെങ്കിലും റണ്‍ ശരാശരിയുടെ മികവില്‍ ഓസ്ട്രേലിയയെ നാലാം സ്ഥാനത്തേക്ക് തള്ളി ന്യൂസിലാണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്.

◾ഏകദിന ലോകകപ്പിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നെതര്‍ലണ്ട്സിന് 87 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സ് 229 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വെറും 142 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായ അഞ്ച് തോല്‍വിയോടെ രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശിന് സെമി പ്രതീക്ഷ ഇല്ലാതായി.

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.