ഏറ്റവും പുതിയ വാർത്തകൾ
കേന്ദ്രസർക്കാരിൻ്റെ ഓൺലൈൻ പോർട്ടലിലൂടെയാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഇതിനാവശ്യമില്ല എന്നാണ് കണക്കുകൂട്ടൽ.കൂടാതെ ഇത് ഇന്ത്യയിൽ നിയമമായ കാലത്തോളം കാരണം കോടതികളുടെ സംരക്ഷണത്തോടേയും പൗരത്വത്തിന് അപേക്ഷിച്ചവർക്ക് ഇത് നേടിയെടുക്കാൻ കഴിയും.
◾ കടമെടുക്കുന്നതിനുള്ള അനുമതി നല്‍കുന്നത് കേരളത്തെ പ്രതിസന്ധിയിലാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഈ സാമ്പത്തിക വര്‍ഷം 15,000 കോടി രൂപകൂടി കടമെടുക്കാന്‍ അനുവദിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാകുമെന്ന് കണക്കുകള്‍ സഹിതം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. അതേസമയം കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്നും അതിനാല്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സംസ്ഥാന സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച
◾ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ച ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സൂചന നല്‍കിയിരുന്നു. ഇന്നാണ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ സമിതി യോഗം ചേരുന്നത്.
◾105 കോടി രൂപ നികുതി കുടിശ്ശിക സംബന്ധിച്ചുള്ള ആദായ നികുതി അപ്പീല്‍ ട്രൈബ്യുണലിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. 105 കോടി രൂപ നികുതി കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട്ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് .
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
◾സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രണ്ട് പ്രാദേശിക നേതാക്കൾ കോൺഗ്രസ് വിട്ടു.
◾ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാക്കളായ പദ്‌മിനി തോമസും, തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു ബിജെപിയിൽ ചേരാനായി ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാകും ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക.
രണ്ട് എക്സൈസ് ജീവനക്കാർക്ക് സസ്പെൻഷൻ.
◾പാലക്കാട്: എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് എക്സൈസ് ജീവനക്കാർക്ക് സസ്പെൻഷൻ. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നു പറയുന്നു
വൈകിട്ടാണ് വീട്ടിൽ നിന്ന് ഷോജോയെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിക്കാണ് ഇയാൾ സ്റ്റേഷനകത്തെ ലോക്കപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. ഇടുക്കി സ്വദേശിയായിരുന്നു ഷോജോ ജോൺ. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
◾ അക്കൗണ്ടുകളിലെ പണം മരവിപ്പിച്ചാല്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നും തെരഞ്ഞെടുപ്പ് എങ്ങനെ സ്വതന്ത്രവും നീതിയുക്തമാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അറിയിപ്പ് പോലും നല്‍കാതെ ഇപ്പോള്‍ മരവിപ്പിച്ചതും 210 കോടി രൂപ പിഴ ചുമത്തിയതും.
◾ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം എസ്.ബി.ഐയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങളെല്ലാം കൃത്യസമയത്ത് പുറത്തുവിടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
യുവതിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി.
◾കൊച്ചി: യുവതിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത പറഞ്ഞു. അതേസമയം, കേസിൽ പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശബരിമല വിമാനത്താവളം വിജ്ഞാപനം ഇറക്കി.
◾തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കി. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 1000.28 ഹക്ടർ ഭൂമിയാണ് വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. പ്രദേശത്ത് ബിസിനസ് നടത്തുന്നവര്‍ക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്.
◾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
◾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു നിതിന്‍ ഗഡ്കരി, മനോഹര്‍ലാല്‍ ഘട്ടര്‍, പിയൂഷ് ഘോയല്‍ എന്നിവര്‍ അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കേരളത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും..
◾ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കുനമായി എന്തുതരം ഇടപാടുകളാണ് നടത്തിയതെന്ന ചോദ്യവുമായി കേരളത്തിലെ 12 സ്ഥാപനങ്ങള്‍ക്ക് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ നോട്ടിസ്. എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് എസ് എഫ് ഐ ഒ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇടപാടുകളുടെ രേഖകളെല്ലാം 15ന് അകം ചെന്നൈ ഓഫിസില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ്. നിര്‍ദേശം പാലിക്കാതിരുന്നാല്‍ നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
◾ പത്മജക്ക് പിന്നാലെ മറ്റൊരു വനിത കൂടി കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേതാവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസാണ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന് തീരുമാനിച്ചിരിക്കുന്നത്. പത്മിനിക്ക് പുറമേ തിരുവനന്തപുരത്തെ കര്‍ഷക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.
◾ കേരളത്തില്‍ ബിജെപിക്ക് ഇത്തവണ രണ്ട് സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 സര്‍വേ ഫലം. യു.ഡി.എഫിന് 14 ഉം, എല്‍.ഡി.എഫിന് 4 ഉം സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ എ.ബി.പി ന്യൂസ് – സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നായിരുന്നു പ്രവചനം.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയെ അമിത് ഷായും ചേർന്ന് ഇലക്ഷൻ കമ്മീഷണറെ നിയോഗിച്ചു.ലേണേഴ്‌സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്തുന്നു.
◾ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്തുന്നു. ഈ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസാകൂവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
◾ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളണമെന്ന് വിജിലൻസ്. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും,
പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ഹര്‍ജി. എന്നാൽ ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്.മാത്യു കുഴൽനാടന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴു പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹര്‍ജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അന്ന് കോടതി അറിയിച്ചത്.◾ പുല്‍വാമ സ്‌ഫോടനത്തില്‍ പാകിസ്ഥാന് എന്താണ് പങ്കെന്ന് ആന്റോ ആന്റണി എംപി. 42 ജവാന്‍മാരുടെ ജീവന്‍ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നും ആന്റോ ആന്റണി പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ അത്രയും സ്‌ഫോടക വസ്തു പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചുവെന്നും എന്നാല്‍ സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ആണെന്നും ആന്റോ ആന്റണി പറഞ്ഞു.
◾ പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിതെന്നും ആന്റോയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്‌നേഹികള്‍ വോട്ടിലൂടെ മറുപടി പറയുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
◾പത്മജവേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നും കോണ്‍ഗ്രസിന്റെ ആദരണീയനായ ലീഡറെ ഇതിലേക്ക് വലിച്ചിഴച്ചെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി.സതീശനും മറുപടി നല്‍കി.
ആര്‍ച്ചുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
◾ അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാന്‍ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആര്‍ച്ചുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ച്ചുകള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
◾ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. 1000.28 ഹെക്ടര്‍ ഭൂമിയാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം.
◾ കേരള സര്‍വകലാശാല കലോത്സവത്തിലുയര്‍ന്ന അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് സംഘാടക സമിതി പരാതി നല്‍കി. സംഘാടകര്‍ക്കെതിരയും വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതെന്ന് എസ്എഫ്‌ഐ.
◾ കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവായ കണ്ണൂര്‍ മേലെചൊവ്വ സ്വദേശി ഷാജി ടി.എന്നിനെ വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തി. സര്‍വകലാശാല യൂണിയന്‍ ഉന്നയിച്ച കോഴ
ആരോപണത്തില്‍ ഷാജിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചിരുന്നു. ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഷാജി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.◾കേരളത്തില്‍ ഏറെ ആരാധകരുള്ള യതീഷ് ചന്ദ്ര ഐ പി എസ് കേരള സര്‍വീസിലേക്ക് മടങ്ങിയെത്തുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ് പി ആയാണ് യതീഷ് ചന്ദ്ര തിരിച്ചെത്തുന്നത്. കര്‍ണാടകയില്‍ നിന്നും ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയില്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
◾ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച അരുണ്‍ ഗോയല്‍ പഞ്ചാബില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ലുധിയാന ലോക്‌സഭാമണ്ഡലത്തില്‍ ഗോയലിനെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് സൂചന.
◾ ഉത്തരാഖണ്ഡിലെ ഏക സിവില്‍ കോഡ് ബില്ലില്‍ ബില്ലില്‍ രാഷ്ടപതി ഒപ്പുവച്ചു. ഇതോടെ ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. ബഹുഭാര്യാത്വത്തിനും ശൈശവ വിവാഹത്തിനും നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമം എന്നിവയടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
◾ തമിഴ്‌നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ മന്ത്രി ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്നും ഇന്ന് തന്നെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നടത്തണമെന്നും ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് കത്തയച്ചു. കത്ത് ലഭിച്ചതിനു പിന്നാലെ ആര്‍എന്‍ രവി ദില്ലിക്ക് പോകുമെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ഇന്ന് രാവിലെ ദില്ലിയിലേക്ക് പോകുകയും ചെയ്തു. ഗവര്‍ണര്‍ ശനിയാഴ്ചയേ മടങ്ങൂവെന്നതിനാല്‍ ഈയാഴ്ച സത്യപ്രതിജ്ഞ നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ ഡിഎംകെ മന്ത്രി ടി.എന്‍.അന്‍പരശനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംരക്ഷിക്കുകയാണെന്ന് ബിജെപി. താന്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ നരേന്ദ്ര മോദിയെ വെട്ടി കഷ്ണങ്ങളാക്കിയേനെയെന്ന് അന്‍പരശന്‍ പറയുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
◾ ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എന്‍ഐഎ അറിയിച്ചു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി
◾ മുംബൈയിലെ എട്ട് സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും.മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.
◾ നിലവിലെ കപ്പലുകള്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ലെന്നും അതുകൊണ്ട് കോസ്റ്റ്ഗാര്‍ഡിലെ വനിത ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കാനാകില്ലെന്നും കോസ്റ്റ്ഗാര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയത്. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍, ഇതിനായി പുതിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.
നിര്യാതയായി
◾നിരണം കിഴക്കുഭാഗം : പാട്ടപ്പറമ്പിൽ പരേതനായ ഗോപി ആശാരിയുടെ ഭാര്യ ലളിത ഗോപി(74) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച (15/3/2024) രാവിലെ 8
മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം വളഞ്ഞവട്ടം ആലന്തുരുത്തി ഐ പി സി സഭാ സെമിത്തേരിയിൽ.മക്കൾ: ഷീജ ഷീല, ഷൈല , പ്രസാദ്, പ്രസന്ന, പ്രസീദ
മരുമക്കൾ: ഹരികുമാർ, ജോയി,മോഹൻ, സുഭാഷ്,രാജേഷ്,രജനി
◾ അരീക്കോട് ഫുട്ബാള്‍ മത്സരത്തിനിടെ കളി കാണാനെത്തിയവരില്‍ ചിലര്‍ ബ്ലാക്ക് മങ്കിയെന്നു വിളിച്ചുവെന്നും കല്ലെടുത്ത് എറിഞ്ഞുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നും ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയര്‍. കേരളത്തില്‍ കളിക്കാന്‍ ഭയമുണ്ടെന്നും സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നല്‍കുമെന്നും ഹസ്സന്‍ പറഞ്ഞു. അതേസമയം ഹസന്‍ ജൂനിയര്‍ മത്സരത്തിനിടെ കളി കാണാനെത്തിയ ചിലരെ ചവിട്ടിയെന്നും താരം നാട്ടുകാര്‍ക്കു നേരെ തിരിഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. 18 മത്സരങ്ങളില്‍ 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്.
◾ വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജെയന്റ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ഒമ്പത് വിക്കറ്റ് നഷട്ത്തില്‍ 126 റണ്‍സ് നേടി. രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മലയാളി താരം മിന്നു മണി ഗുജറാത്തിനായ് മിന്നി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 13.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികന്നു. ജയത്തോടെ ഡല്‍ഹി ഫൈനലില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ ഡല്‍ഹി ഫൈനലില്‍ നേരിടും. ഞായറാഴ്ച്ചയാണ് ഫൈനല്‍.
ബിറ്റ്‌കോയിന്‍ പ്രിയരേ ഇനി നിങ്ങള്‍ക്കും വാങ്ങാം അമേരിക്കയുടെ സ്‌പോട്ട് ബിറ്റ്കോയിന്‍ ഇ.ടി.എഫ്
നിലവില്‍ 60,48,856 രൂപയാണ് (72,919 ഡോളര്‍) ഒരു ബിറ്റ്‌കോയിന്റെ വില
ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഉടന്‍ തന്നെ യു.എസ് സ്‌പോട്ട്-ബിറ്റ്‌കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കാനായേക്കും. ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമായ മുദ്രെക്സ് നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും ഇതിനായുള്ള സൗകര്യം നല്‍കുമെന്ന് കമ്പനിയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ എദുല്‍ പട്ടേല്‍ പറഞ്ഞു. ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍, ബ്ലാക്ക്റോക്ക്, ഫിഡിലിറ്റി, വാന്‍ഗാര്‍ഡ് എന്നിങ്ങനെ നാല് സ്പോട്ട് ഇ.ടി.എഫുകള്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തു.
ചെറുകിട നിക്ഷേപകര്‍ക്ക് ഇതിനകം തന്നെ യു.എസ് സ്റ്റോക്ക് ഇന്‍വെസ്റ്റിംഗ് കമ്പനികള്‍ വഴി സ്‌പോട്ട്-ബിറ്റ്കോയിന്‍ ഇ.ടി.എഫുകളിലേക്ക് ആക്സസ് ഉണ്ട്. മുദ്രെക്സിലൂടെയാകും നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അവസരം ലഭിക്കുക. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വൈ-കോമ്പിനേറ്ററിന്റെ പിന്തുണയോടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു അനുബന്ധ സ്ഥാപനമുണ്ട്. ഈ സ്ഥാപനം വഴിയാണ് ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതെന്ന് മുദ്രെക്സ് ഉറപ്പാക്കും. അതേസമയം കമ്പനിയുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനം സ്‌പോട്ട്-ബിറ്റ്കോയിന്‍ ഇ.ടി.എഫ് സേവനം നല്‍കും.
മുദ്രെക്സ് പ്ലാറ്റ്ഫോമില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്പോട്ട് ബിറ്റ്കോയിന്‍ ഇ.ടി.എഫുകളില്‍ കുറഞ്ഞത് 5,000 ഡോളറും പരമാവധി 2.5 ലക്ഷം ഡോളറും നിക്ഷേപിക്കാന്‍ കഴിയും. ഒരു സെക്യൂരിറ്റിയായി പ്രവര്‍ത്തിക്കുന്നതാണ് ബിറ്റ്കോയിന്‍ സ്‌പോട്ട് ഇ.ടി.എഫ്. ഇന്ത്യക്കാര്‍ക്ക് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍.ആര്‍.എസ്) കീഴില്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ അനുവാദമുണ്ട്. നിലവില്‍ 60,48,856 രൂപയാണ് (72,919 ഡോളര്‍) ഒരു ബിറ്റ്‌കോയിന്റെ വില.
ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍
ഇന്ത്യയില്‍ ബിറ്റ്‌കോയിന്റെ നിയമപരമായ നില ഇന്നും അവ്യക്തമായി തുടരുകയാണ്. റിസര്‍വ് ബാങ്ക് ക്രിപ്റ്റോകറന്‍സികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. ക്രിപ്റ്റോകറന്‍സി പ്രാഥമികമായി കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനുമുള്ള സാധ്യതകള്‍ തള്ളികളയാനാകില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും വാദം. എന്നാല്‍ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ സുപ്രീം കോടതി ഭാഗികമായി നീക്കം ചെയ്തിരുന്നു.
നിലവില്‍ ബിറ്റ്കോയിനെയോ മറ്റ് ക്രിപ്റ്റോകറന്‍സികളെയോ നിയന്ത്രിക്കുന്ന പ്രത്യേക നിയമനിര്‍മ്മാണങ്ങളൊന്നും ഇന്ത്യയിലില്ല. അതേസമയം ക്രിപ്റ്റോയുടെ വ്യാപാരം, വില്‍ക്കല്‍ അല്ലെങ്കില്‍ ചെലവഴിക്കല്‍ എന്നിവയില്‍ നിന്നുള്ള ലാഭത്തിന് ഇന്ത്യയില്‍ 30 ശതമാനം നികുതി അടയ്ക്കേണ്ടതുണ്ട്. ബിറ്റ്‌കോയിന്റെ അപകടസാധ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.