ഏറ്റവും പുതിയ വാർത്തകൾ

 Staff reporter: Kuriakose Niranam 
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. 
ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26ന്  
◾ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം ഏപ്രില്‍ 19 നും, ഏപ്രില്‍ 26 ന് രണ്ടാം ഘട്ടവും നടക്കും. കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. മെയ് 7, 13, 20, 25, ജൂണ്‍ 1 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ഘട്ടങ്ങള്‍. ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പും ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
◾ ആദ്യ ഘട്ടത്തില്‍ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലും, നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
കാശ്മീരിൽ തെരഞ്ഞെടുപ്പില്ല
◾ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാകാരണങ്ങളാല്‍ നടത്തുന്നില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2014-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

◾ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമായെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി പറഞ്ഞു.

◾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ . പ്രശ്നസാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. കൂടാതെ ജില്ലയില്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക് മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. നെറ്റ് വര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. എയര്‍പോര്‍ട്ടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. റയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ എല്ലാ വോട്ടര്‍മാരും ഈ ചരിത്രത്തില്‍ പങ്കാളികളാകണമെന്നും, തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. 800 ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.കുടിവെള്ളം, ശൗചാലയം, വീര്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ സജ്ജമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിലിരുന്ന് വോട്ട് ചെയ്യാം
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും, 40%ത്തിലധികം വൈകല്യമുള്ളവര്‍ക്കും ആണ് വോട്ട് ഫ്രം ഹോം ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രായാധിക്യം മൂലം അവശനിലയില്‍ ആയവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാന്‍ പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുo ഈ സൗകര്യം ഏറെ പ്രയോജനപ്പെടും .

◾ രാഹുല്‍ ഗാന്ധി നയിച്ച രണ്ട് മാസത്തിലധികം നീണ്ടു നി്ന്ന ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം മുംബൈയില്‍ സമാപിച്ചു. മണിപ്പൂരില്‍ നിന്നും ജനുവരി 14 ന് ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെ പിന്നിട്ടാണ് പര്യടനം പൂര്‍ത്തിയാക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അഞ്ചു ന്യായ് പ്രഖ്യാപനങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി. ഇന്ന് മുംബൈ ശിവാജി പാര്‍ക്കിലാണ് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ഇന്ന് നടക്കുന്ന സമ്മേളനവും മെഗാ റാലിയും ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ശക്തിപ്രകടനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

◾ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഒരു മത വിഭാഗത്തിന് ഒഴികെ മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നേടാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്നും, ചട്ടങ്ങള്‍ പുറത്തിറക്കിയ നടപടി സ്റ്റേ ചെയ്യണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് നിയമം എതിരരാണെന്നും ഹര്‍ജിയില്‍ കേരളം വ്യക്തമാക്കുന്നു. മറ്റ് അപേക്ഷകള്‍ക്കൊപ്പം കേരളത്തിന്റെ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
◾ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ലോക്സഭാ മണ്ഡലത്തിലെ ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും വയനാടിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നോ? കഴിഞ്ഞതവണ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതുകൊണ്ടാണ് പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം മുഴങ്ങാതിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. വന്യമൃഗ ശല്യം രൂക്ഷമായ വയനാട് മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്തതിലും, സര്‍ക്കാര്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. പാര്‍ട്ടി പരിപാടിക്കെത്തുന്ന നേതാക്കള്‍ക്കുനേരെ, രാഷ്ട്രീയ മര്യാദ ലംഘിക്കുന്ന ഇത്തരം നടപടി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ കനത്തവില നല്‍കേണ്ടിവരുമെന്നും തെറ്റായ പ്രവണത തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ അതിനെ നേരിടാന്‍ സിപിഎം തയ്യാറാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചു.

◾ കെഎസ്ആര്‍ടിസി ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി മന്ത്രി കെ ബി ഗണേഷ് കുമാര്‍ . കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അദ്ദേഹം എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒരാളേ ഉള്ളുവെങ്കില്‍പ്പോലും യാത്രക്കാര്‍ കൈ കാണിച്ചാല്‍ കൃത്യമായി ബസ് നിര്‍ത്തി അവരെ കയറ്റാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ സ്ത്രീകളെയും കുട്ടികളെയും അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണം. മോശമായ സമീപനമുണ്ടായാല്‍ കര്‍ശനമായ നടപടിയെടുക്കും എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജയരാജൻ നിലപാട് മാറ്റി.
◾ ഇടതുപക്ഷം ജയിക്കണം ബിജെപിയെ തോല്‍പ്പിക്കണo എന്നാണ് താന്‍ പറഞ്ഞതെന്ന് ഇപി ജയരാജന്‍. കേരളത്തില്‍ മത്സരിക്കുന്ന പല ബിജെപി സ്ഥാനാര്‍ത്ഥികളും മികച്ചതാണെന്ന് പ്രസ്താവന താന്‍ നടത്തിയിട്ടില്ല. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് ഇങ്ങനെ ഒരു വാര്‍ത്തയുണ്ടാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

◾ വെള്ളിയാഴ്ച പോളിംഗ് നടത്തുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തും. ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരായ വിശ്വാസികള്‍ക്കും ഇത് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. അതേസമയം ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയില്‍ അയച്ചു.

◾ വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ചെറുത്ത് നില്‍പ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം. ബി.ജെ.പി സിപിഎം നേതാക്കള്‍ തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെന്നും, എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

◾ സപ്ലൈകോയുടെ പ്രതിസന്ധി തീര്‍ക്കാന്‍ 500 കോടി ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ധനമന്ത്രാലയത്തിന് കത്തുനല്‍കി. ഭക്ഷ്യവസ്തുക്കള്‍ തരുന്ന ഏജന്‍സികളും സ്ഥാപനങ്ങളും നിസ്സഹകരണത്തിലാണെന്നും 1500 കോടിരൂപ അവര്‍ക്ക് നല്‍കാനുണ്ടെന്നും ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യവസ്തുക്ഷാമം വലിയ തിരിച്ചടിയാകുമെന്ന് വകുപ്പ് കൈകാര്യംചെയ്യുന്ന സി.പി.ഐ. നേതൃത്വവും വിലയിരുത്തുന്നു.
മന്ത്രി ആർ ബിന്ദു ഖേദം രേഖപ്പെടുത്തി.
◾ ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. കലാകാരന്മാരെയും സാംസ്‌കാരിക നായകരെയും ക്ഷണിച്ചുവരുത്തി
അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഡേ പരിപാടിക്കിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പാള്‍ പിടിച്ചു വാങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം പ്രിന്‍സിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് കെ സുരേന്ദ്രന്‍. കാലഹരണപ്പെട്ട യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളെ മലയാളികള്‍ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോള്‍ കേന്ദ്രഭരണത്തില്‍ കേരളവും പങ്കാളികളാവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കെ കെ ശൈലജയുടെ നിലപാടിനെതിരെ കൽപ്പറ്റ നാരായണൻ.
◾ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ തയ്യാറാവാത്ത കെ.കെ. ശൈലജയ്ക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ അര്‍ഹതയില്ലെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. സിദ്ധാര്‍ഥന്റെ മരണത്തില്‍ അപലപിക്കാത്ത ഒരാള്‍ക്ക് എന്ത് ജനകീയതയാണുള്ളതെന്നും കല്‍പറ്റ നാരായണന്‍ ചോദിച്ചു. ടി.പി. കേസ് കേരളത്തോട് പറയുന്നത് എന്ന വിഷയത്തില്‍ വടകരയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ മോന്‍സന്‍ മാവുങ്കല്‍ കേസിലെ പരാതിക്കാരനായ യാകൂബ് പുതിയപുരയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം.അന്വേഷണം. ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

◾ ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് 17, 22, 23 തീയതികളില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് കര്‍ശന നിബന്ധനകളോടെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു.

◾ വാളൂര്‍ സ്വദേശിയായ അനുവിന്റെ മരണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. അനുവിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യത്തിലൂടെയാണ് ആളെ കണ്ടെത്തിയത് .
കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ സിപിഎം പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചു.
◾ ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫിന്റെ കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ എസ്എല്‍പുരം പുരം കെഎസ്ഇബി ഓഫിസിലെ 16 ജീവനക്കാര്‍ക്ക് അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ രാജേഷ് മോനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് രാജേഷ് പറഞ്ഞു.

◾ തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള എട്ടിന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും, മിനിമം വരുമാനം 400 രൂപയാക്കി ഉയര്‍ത്തും, യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഗ്യാരന്റി പദ്ധതി, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴിലാളി വിരുദ്ധമായ നിയമങ്ങള്‍ പുനഃപരിശോധിക്കും, ജാതി സെന്‍സസ് ഉറപ്പ് നല്‍കും, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണപരിധി എടുത്ത് കളയും, ആദിവാസി വനസുരക്ഷാ നിയമങ്ങള്‍ സംരക്ഷിക്കും എന്നീ എട്ടിന പദ്ധതികള്‍ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപിച്ചത്.

◾ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവും മുന്‍ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയെ മാര്‍ച്ച് 23 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി ചട്ടങ്ങളെ കാറ്റില്‍ പറത്തിയാണ് ഇ.ഡി അറസ്റ്റ് നടത്തിയതെന്നും ഡല്‍ഹി റോസ് ഗാര്‍ഡന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കവിത ആരോപിച്ചു.

◾ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണത് പിന്നില്‍ നിന്നുള്ള തള്ളലിലാണെന്ന പ്രചരണങ്ങള്‍ തള്ളി കൊണ്ട് ടിഎംസി നേതാവും മന്ത്രിയുമായ ശശി പഞ്ച. ‘മമത ബാനര്‍ജിക്ക് ചെറുതായി തലകറക്കം അനുഭവപ്പെട്ടുവെന്നും പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഈ വീഴ്ചയിലാണ് പരുക്കേറ്റതെന്നും ശശി പഞ്ച പറഞ്ഞു.
കപ്പൽ മോചിപ്പിച്ചു
◾ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ മാള്‍ട്ടീസ് കപ്പല്‍ 40 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവില്‍ മോചിപ്പിച്ച് നാവിക സേന. കഴിഞ്ഞ ഡിസംബര്‍ പതിനാലിന് സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത മാള്‍ട്ടീസ് കപ്പലാണ് ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു.

◾ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ആക്രമണം. അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. സൈനിക പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഏത് ഭീകരസംഘടനയാണെന്ന് സൈന്യം പരാമര്‍ശിച്ചിട്ടില്ല.

◾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍. 17-ാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങള്‍ വിദേശത്തേക്കു മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ. ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി.

◾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തന കണക്കുകളുമായി ഇന്ത്യന്‍ റെയില്‍വേസ്. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവിലായി മൊത്തം 1,500 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വേ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം ചരക്കുനീക്കം 1,512 മില്യണ്‍ ടണ്ണായിരുന്നു. നടപ്പുവര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച കൂടി ശേഷിക്കേ കഴിഞ്ഞവര്‍ഷത്തെ കണക്കുകളെ മറികടക്കുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൻ്റെ നവീകരണം പൂർത്തിയാക്കും.
ഡോ. തോമസ് ഐസക്.
◾തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൻ്റെ നവീകരണം അത്യന്തതാപേക്ഷിതമാണെന്നും കിഫ്ബി യിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കുമെന്നും അപ്പോൾ ഫണ്ടിന് ക്ഷാമമുണ്ടാകില്ലന്നും ഡോ: ടി എം തോമസ് ഐസക് . സ്പോർട്ട്സുമായി ബന്ധപ്പെട്ടു നിൽക്കുന്നതായ വ്യക്തികളോട് ചർച്ചകൾ നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും.. തിരുവല്ലയിൽ പ്രമുഖ വ്യക്തികളോടുള്ള മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു തോമസ് ഐസക്‌. ശനിയാഴ്ച തിരുവല്ല അസംബ്ലി മണ്ഡത്തിലെ എട്ടു
കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9 ന് വെണ്ണിക്കുളത്ത് ഭാസ്കരൻ്റെ വസതിയിൽ നിന്നാണ് ആരംഭിച്ചത്. മല്ലപ്പള്ളി ട്രിനിറ്റി ഹാൾ, കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ്  സഹകരണ ബാങ്ക് ആഡിറ്റോറിയം, നെടുംബം മലയിത്ര എസ്എൻഡിപി ഹാൾ, പെരിങ്ങര ഇളമൺ ഹെറിറ്റേജ്, കടപ്ര ജോർജ്കുട്ടിയുടെ വസതി, നിരണം വൈഎംസിഎ എന്നിവിടങ്ങളിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. മാത്യു ടി തോമസ് എംഎൽഎ, എൽഡിഎഫ് മണ്ഡലം കൺവീനർ ആർ സനൽകുമാർ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, സിപിഐ എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ് എന്നിവരും തോമസ് ഐസക്കിനോടൊപ്പം ഉണ്ടായിരുന്നു.

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ