ഏറ്റവും പുതിയ വാർത്തകൾ വായിക്കാം
കെജ്രിവാള്‍ കസ്റ്റഡിയില്‍ തുടരും.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കസ്റ്റഡിയില്‍ തുടരും. അരവിന്ദ് കെജ്രിവാളിനെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഉപഹര്‍ജിയില്‍ വിശദീകരണം തേടി ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇഡിക്ക് മറുപടി നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ സമയവും കോടതി അനുവദിച്ചു. കേസ് വീണ്ടും ഏപ്രില്‍ 3നു പരിഗണിക്കും.
◾ ഇഡിയെയും ബിജെപിയെയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അപഹസിക്കാനുള്ള നീക്കമാണ് ഇ.ഡി ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഈ ഡി കേസെടുത്തത് അതിവേഗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.
◾ എക്‌സാലോജിക്കിനെതിരേ ഇ.ഡി. അന്വേഷണത്തിന് വഴിതുറന്നത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അതിവേഗ റിപ്പോര്‍ട്ടാണെന്ന് വിലയിരുത്തലുകള്‍. എട്ടുമാസം അനുവദിച്ചിരുന്നെങ്കിലും രണ്ടുമാസംപോലും തികയുംമുമ്പേ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇന്നലെ കേസെടുത്തത്. ഈ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കേന്ദ്രസര്‍ക്കാരിനായതിനാല്‍ ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കേസെടുത്തതെന്നാണ് സൂചന
◾ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 2ന് തോമസ് ഐസക്കിനോട് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന തന്നെ മനപ്പൂര്‍വ്വം ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
◾ മസാല ബോണ്ട് കേസില്‍ ഏഴാം തവണ അയച്ച ഇഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തോമസ് ഐസകിന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവെന്നും ഇഡി ആവശ്യപ്പെട്ട രേഖകള്‍ കിഫ്ബി നല്‍കിയിട്ടുണ്ടെന്നും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കമെന്നും ഐസക് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
ഈ ഡി കേസെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് വി ഡി സതീശൻ
◾ മാസപ്പടിയില്‍ ഇ.ഡി കേസെടുത്തത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒന്നിച്ചല്ലെന്നു കാണിക്കാനുള്ള സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കരുവന്നൂരിലെയും സ്വര്‍ണക്കള്ളക്കടത്തിലെയും ലൈഫ് മിഷന്‍ കോഴയിലേയും ഇ.ഡി അന്വേഷണങ്ങള്‍ എവിടെയെത്തിയെന്നും കേരളത്തില്‍ എത്തുമ്പോള്‍ ഇ.ഡിയുടെ രീതിതന്നെ മാറുകയാണെന്നും സതീശന്‍ പറഞ്ഞു
◾ നരേന്ദ്രമോദിയുടെ ഭരണത്തില്‍ അഴിമതി കാട്ടിയവര്‍ കണക്ക് പറയേണ്ടി വരുമെന്നും, മാസപ്പടി ആരോപണത്തില്‍ ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
◾ വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തി അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക നല്‍കുക. തുടര്‍ന്ന് നടക്കുന്ന റോഡഷോക്കു ശേഷം രാഹുല്‍ അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും.
◾ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ വീസിയെ നിയമിച്ചു
◾ ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഡോ.പി സി ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലാണ് ഡോക്ടര്‍ കെ എസ് അനിലിനെ നിയമിച്ചത്.
◾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിലുള്ള സി.ബി.ഐ അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ സമരവും തിരഞ്ഞെടുപ്പും ഭയന്നാണ് സി.ബി.ഐ അന്വേഷണത്തിന് തയാറായതെന്നും സതീശന്‍ പറഞ്ഞു.
◾ കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തിന് ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ലിംഗ ഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. കഥകളിയില്‍ വനിതകള്‍ക്ക് പ്രവേശനം നടപ്പാക്കിയ കലാമണ്ഡലം പക്ഷെ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തിരുന്നില്ല.
◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023 ല്‍ നടന്ന റാഗിങിന്റെ പേരില്‍ ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നതിന് പിന്നാലെയാണ് സസ്‌പെഷന്‍ റദാക്കിയത്. സംഭവത്തില്‍ 13 പേര്‍ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയതിന് പിന്നാലെ 13 പേരെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
◾ കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫിനെതിരെ എല്‍ഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി . യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്ക് നേരെയുള്ള അധിക്ഷേപമെന്നാണ് എല്‍ഡിഎഫ് ആരോപണം. ഇടത് സ്ഥാനാര്‍ത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
◾ കോണ്‍ഗ്രസുകാര്‍ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന് അനില്‍ ആന്റണി. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും, രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാന്‍ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത് എന്നും എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി പ്രതികരിച്ചു .
◾ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് കേരള ഹൈക്കോടതിയെ സമീപിച്ചു. തനിക്കേറ്റ പരിക്കിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് മേഘ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2150 കോടി രൂപ തിരിച്ചടച്ചു
◾ കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ തിരിച്ചടച്ചു. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പണം തിരിച്ചടച്ചത്. മസാല ബോണ്ടില്‍ ക്രമക്കേട് ആരോപിച്ച് തോമസ് ഐസകിനെതിരെ ഇഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് കിഫ്ബി തുക മുഴുവനായി തിരിച്ചടച്ചത്.
◾ സംസ്ഥാനത്തെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ കണ്ണൂര്‍ പരപ്പ സ്വദേശി നാസറിന്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനo ലഭിച്ചത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനും ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
◾ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവദേക്കര്‍ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്.
◾ വയനാട് ചെന്നായ്ക്കവലയില്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ആറുപ്രതികളും ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഇവര്‍ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയില്‍ 20 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ 30 മരത്തിലധികം വെട്ടിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
എം.വി.ഗോവിന്ദന്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം.
◾ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. ബി.ഗോപാലകൃഷ്ണന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമുള്ള ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് കേസ്.
◾ കോട്ടയം സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. കോളേജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പോലിസ് ലാത്തി വീശി. രണ്ട് കെ.എസ്.യു. പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ പണമിടപാട് സംബന്ധിച്ച വിഷയത്തെതുടര്‍ന്ന് നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നറിയിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ തനിക്ക് അവസരം നല്‍കിയിരുന്നെന്നും ഒരു ആഴ്ചയോ പത്ത് ദിവസമോ ആലോചിച്ച ശേഷം മത്സരിക്കാനില്ലെന്ന് അറിയിച്ചുവെന്നും അവര്‍ പറഞ്ഞു. ഇവിടങ്ങളില്‍ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണെന്നും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്‍.
◾ കൊല്‍ക്കത്ത വിമാനത്തവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ അനുമതി കാത്തുനില്‍ക്കുമ്പോള്‍, ഇന്‍ഡിഗോ വിമാനം ചിറകില്‍ ഇടിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി.
ഇന്ത്യ പ്രതിഷേധിച്ചു
◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ അമേരിക്ക നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
◾ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ദര്‍ എംപി സുശീല്‍ കുമാര്‍ റിങ്കു, ജലന്ദര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അന്‍ഗൂറല്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
◾ അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്ന് ബിജെപി നേതാവും അമേഠിയിലെ നിലവിലെ എം.പി കൂടിയായ സ്മൃതി ഇറാനി. ബി.ജെ.പിക്ക് ഇത്തവണ നാനൂറ് സീറ്റ് ലഭിക്കുമെന്നും അതില്‍ ഒന്ന് റെക്കോര്‍ഡ് വിജയത്തോടെ അമേഠിയിലായിരിക്കുമെന്നും അവര്‍ പറഞ്ഞു.
◾ അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം അഞ്ച് പേര്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരും പത്രിക നല്‍കിയിട്ടില്ല. ഇതോടെ അഞ്ചിടത്തും ബിജെപിക്ക് വിജയം ഉറപ്പായി.
◾ ചരക്ക് കപ്പലിലുണ്ടായ അപ്രതീക്ഷിതമായ വൈദ്യുതി തടസമാണ് യുഎസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തെ പ്രധാന പാലമായ ഫ്രാന്‍സിസ് സ്‌കോട്ട് കീ തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി നഷ്ടപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പല്‍ ദിശ മാറി പാലത്തില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍.
മുംബൈ ഇന്ത്യൻസിന് തോൽവി
◾ ഐപിഎല്ലില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 31 റണ്‍സിന്റെ തോല്‍വി.