ഏറ്റവും പുതിയ വാർത്തകൾ

 Special reporter:Kuriakose Niranam 



Breaking news

നിരണം സ്വദേശിനിയായ 94 വയസ്സുകാരി മേരി ഹരിപ്പാട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

മരണത്തിൽ ദുരൂഹത.

ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ സർജറിക്കൽ വാർഡിൽ അഡ്മിറ്റ് ചെയ്ത ഈ അമ്മയെ
മൂത്ത മരുമകൾ ക്രൂരമായി മർദ്ദിക്കുകയും നീറിൻ പെട്ടി ശരീരത്തിൽ വച്ച് ദേഹം മുഴുവൻ നീറുകടിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഇവരുടെ ശരീരം മുഴുവൻ തടിപ്പും നീരും ഉണ്ടായിരുന്നു.ഇത് സംബന്ധിച്ച്
നിരണത്ത് താമസിക്കുന്ന ഇളയമകനും മരുമകളും ഹരിപ്പാട്ട് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ല.

പ്രധാനമന്ത്രി നരേന്ദ്രേമോദി

◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.

◾ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ ഹര്‍ജികളുടെ എണ്ണം കുറയുമെന്നും നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും സുപ്രീംകോടതി ജഡ്ജി ബി.വി നാഗരത്ന. കള്ളപ്പണം നിയമപരമായ പണമാക്കാനുള്ള നല്ല മാര്‍ഗമായിരുന്നു നോട്ട് അസാധുവാക്കലെന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചല്ല നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതെന്നും ജസ്റ്റിസ് നാഗരത്ന.

◾ ശമ്പളവും പെന്‍ഷനും കൊടുക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം തീയതി തന്നെ എല്ലാവര്‍ക്കും കൃത്യമായി ശമ്പളം നല്‍കുമെന്നും, ക്ഷേമ പെന്‍ഷന്‍ കൊടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

◾ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂട്യൂബ് അഭിമുഖത്തില്‍ തന്നെവ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതി.

◾ മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗിന്റെ ആവശ്യം ഇടത് മുന്നണിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുസ്ലിം ലീഗിന്റെ കാര്യത്തിലെ നിലപാട് ഗോവിന്ദന്‍ വ്യക്തമാക്കിയത്.

◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോവാതിരിക്കാനല്ല, മറിച്ച് ബിജെപി സര്‍ക്കാറിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോല്‍പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇ.ഡി അന്വേഷണവും ആദായനികുതി റെയ്ഡുമെന്നും, ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിതെന്നും അദ്ദേഹം പറഞ്ഞു.

റിയാസ് മൗലവി വധക്കേസ്

അന്വേഷണസംഘത്തിനെതിരെ ഗുരുതര ആരോപണം.

◾കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍. നിലവാരമില്ലാത്ത രീതിയില്‍ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും മെമ്മറി കാര്‍ഡും പരിശോധിച്ചില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികള്‍ മതഭ്രാന്തന്മാരായ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

◾ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിയാസ് മൗലവി വധക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും, ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍ എസ് എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ റിയാസ് മൗലവി വധം കോടതിയുടെ മുന്നിലുള്ള കേസാണെന്നും കൃത്യമായി കേസ് കൈകാര്യം ചെയ്തെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശരിയായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് സി പി എമ്മിന്റെ അഭിപ്രായമെന്നും, റിയാസ് മൗലവിയുടെ കുടുംബത്തിന് സി പി എം പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ഐസക്കിന് താക്കീത്.

◾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നുമാണ് താക്കീത്.

◾സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ കലക്ടര്‍ വിശദീകരണം തേടി. വോട്ട് അഭ്യര്‍ത്ഥിച്ച് നല്‍കുന്ന കുറിപ്പില്‍ പ്രിന്റിംഗ് വിവരങ്ങള്‍ ഇല്ലെന്നാണ് പരാതി. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ത്ഥി വിശദീകരണം നല്‍കണം. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.

◾ ജൂണ്‍ 4 ന് തൃശ്ശൂരില്‍ ഉയര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നതെന്നും തൃശ്ശൂര്‍ വഴി കേരളത്തിന്റെ ഉയര്‍പ്പ് സംജാതമാകണമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശ്ശൂര്‍ എടുത്തിരിക്കുമെന്നും തൃശ്ശൂര്‍ എടുക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു.

◾ വയനാട് സുഗന്ധഗിരി മരംമുറി കേസില്‍ കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, വനംവകുപ്പ് വാച്ചര്‍ എന്നിവര്‍ക്കെതിരെ നടപടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.ചന്ദ്രനെ സസ്പെന്റ് ചെയ്തു.20 മരംമുറിക്കാന്‍ അനുമതി വാങ്ങിയതിന്റെ മറവില്‍ 30 മരം മുറിച്ചെന്നാണ് കണ്ടെത്തല്‍. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

◾ കണ്ണൂര്‍ സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലെ അതിക്രമ സംഭവത്തിലെ പ്രതി ചാല തന്നട സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും, കുപ്പികളില്‍ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളില്‍ഒഴിച്ചതെന്നും പോലീസ് വ്യക്തമാക്കി.

സിഎഎ കേസുകൾ പിൻവലിച്ചു പക്ഷേ

ശബരിമല കേസുകൾ പിൻവലിച്ചില്ല.

കെ സുരേന്ദ്രൻ

◾ ശബരിമലയിലെ കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും, പക്ഷേ കേസുകള്‍ പിന്‍വലിച്ചില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിഎഎ കേസുകള്‍ പിന്‍വലിച്ചുവെന്നും ഇതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവേചന രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

◾ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടിയുുടെ മകള്‍ അച്ചു ഉമ്മന്‍. ഏപ്രില്‍ ആറിനാണ് അച്ചു പത്തനംതിട്ടയിലെത്തുക. അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.

◾ ബിജെപി സ്ഥാനാര്‍ഥിയായ ദേവഗൗഡയുടെ മരുമകന്‍ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നല്‍കുന്നുവെന്ന പോസ്റ്ററില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും. ജെഡിഎസ്സിന്റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എന്‍ഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണ്.

◾ റോഡിന്റെ നിലനില്‍പ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും സ്വാഭാവിക റബ്ബര്‍ കലര്‍ത്തിയുള്ള ടാര്‍ മിശ്രിതം ഉപയോഗിക്കണമെന്ന നിര്‍ദേശവുമായ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം. ചിലവ് കൂടുതലാണെന്ന കാരണത്താല്‍ റോഡ് നിര്‍മാണത്തില്‍ നിന്ന് റബ്ബര്‍ ഒഴിവാക്കരുതെന്നും അധികൃതര്‍ പറഞ്ഞു.

◾ സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടി ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റ് നടയില്‍ സമരവുമായി കഴിയുന്ന ശ്രീജിത്ത് എന്ന യുവാവിനെതിരെ കേസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം നടത്തിയതിന് ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

◾ മലയാറ്റൂര്‍ പുഴയില്‍ ഇന്നലെ മൂന്ന് മുങ്ങി മരണം. ഇന്നലെ രാവിലെ തീര്‍ത്ഥാടത്തിനെത്തിയ വൈപ്പിന്‍ സ്വദേശി സനോജാണ് ആദ്യം പുഴയില്‍ മുങ്ങി മരിച്ചിത്. ഇതിനു പിന്നാലെ ഈ അപകടം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെവെച്ച് തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് പേര്‍ കൂടി പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്.

തിരുവല്ല ചാത്തങ്കരി സ്വദേശിയായ ഭിന്നശേഷിക്കാരനായ 16കാരന് ക്രൂരമര്‍ദ്ദനമേറ്റെന്നു പരാതി.

◾ പത്തനംതിട്ട തിരുവല്ല ചാത്തങ്കരി സ്വദേശിയായ ഭിന്നശേഷിക്കാരനായ 16കാരന് തിരുവനന്തപുരം വെള്ളറടയിലെ സ്നേഹ ഭവന്‍ സ്പെഷ്യല്‍ സ്‌കൂളില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റെന്നു പരാതി. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുമായാണ് 16കാരന്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചത്.

◾ കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീര്‍ മോദിയുടെ കണ്ണുകള്‍ പോലും വിശ്വസിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാല്‍ ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്റെ ചോദ്യം. വിമാനങ്ങളില്‍ തമിഴില്‍ അറിയിപ്പ് നിര്‍ബന്ധമാക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് സ്റ്റാലിന്റെ വിമര്‍ശനം.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.

◾ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കോടതിയില്‍ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നോട്ടീസെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടീസ് കണ്ട് ഞെട്ടിയെന്നും ഈ രാജ്യത്ത് ജനാധിപത്യമില്ലേയെന്നും ശിവകുമാര്‍ ചോദിച്ചു.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറനും ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജാര്‍ഖണ്ഡില്‍ നടന്ന അതേ സംഭവമാണ് ഡല്‍ഹിയില്‍ ആവര്‍ത്തിച്ചതെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടുമെന്നും കല്‍പന സോറന്‍.

◾ ഏപ്രില്‍ 19 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പ്പെടെ 10 ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചതിനാല്‍ ഖണ്ഡുവും മറ്റ് ഒമ്പത് സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയിന്‍ ആണ് അറിയിച്ചത്. ആറ് മണ്ഡലങ്ങളില്‍ ഒരോ നാമനിര്‍ദേശ പത്രിക വീതം മാത്രമാണ് ലഭിച്ചതെന്നും നാലിടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷേദ്പുര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 19 കളികളില്‍ നിന്ന് 30 പോയന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് കൂടെ നേടിയാന്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം.

ലക്നൗ സൂപ്പര്‍ ജയന്റ്സിന് 21 റണ്‍സിന്റെ വിജയം.

◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് പഞ്ചാബ് കിംഗ്സിനെതിരെ 21 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 54 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റേയും 43 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടേയും കരുത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. എന്നാല്‍ 70 റണ്‍സെടുത്ത ശിഖര്‍ ധവാനും 42 റണ്‍സെടുത്ത ജോണ് ബെയര്‍സ്റ്റോയും മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ സാധിച്ചുള്ളുൂ.

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ