ഏറ്റവും പുതിയ വാർത്തകൾ
ഇതിനിടെ ഇന്നലെ തിരുവനന്തപുരത്ത് വഴുതക്കാട് മുത്തൂറ്റ് ഫൈനാൻസിന്റെ സോണൽ ഓഫീസിലും കൊല്ലത്ത് പുതിയതായി ആരംഭിക്കുന്ന മുത്തൂറ്റ് ഫൈനാൻസിന്റെ ശാഖയുടെ മുന്നിലും വൻ പ്രതിഷേധം നടന്നിരുന്നു.
മുത്തൂറ്റ് ഫൈനാൻസിൽ നിക്ഷേപിച്ച പണമാണ് നിക്ഷേപകർക്ക് നഷ്ടപ്പെട്ടത്.
മുത്തൂറ്റ് ഫൈനാൻസിൽ നിക്ഷേപിച്ച പണം അവർ നിക്ഷേപകർ അറിയാതെ കൽക്കട്ടയിലെ ഒരു മാർവാടി കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു.
മാർവാടി കമ്പനി പൊട്ടിപ്പോയതിനാൽ
നിക്ഷേപകരുടെ പണം നഷ്ടപ്പെടുകയായിരുന്നു.
മുത്തൂറ്റ് ഫൈനാൻസിലാണ് തങ്ങൾ പണം ഇട്ടതെന്നും മാർവാടി കമ്പനിയിൽ നിക്ഷേപിച്ചതിനെക്കുറിച്ച് ഞങ്ങൾക്കറിയില്ല എന്നുമാണ് നിക്ഷേപകർ പറയുന്നത് . പരസ്യം ലഭിക്കുന്നതിനാൽ കേരളത്തിലെ ഒരു ചാനലുകളും പത്രങ്ങളോ ഈ വാർത്ത പുറത്ത് വിടുന്നില്ല.എന്നാൽ മറുനാടൻ മലയാളി ഈ വാർത്ത പുറത്ത് വിടുകയായിരുന്നു. വാർത്ത പരന്നതോടെ മുത്തൂറ്റ് ഫൈനാൻസിൽ നിക്ഷേപിച്ച
പണം പിൻവലിക്കാൻ കൂടുതൽ ആളുകൾ എത്തുവാൻ സാധ്യതയുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുരുക്ക് മുറുകുന്നു.
◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും ചോദ്യംചെയ്തു. ഫോണ്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. തൃശ്ശൂര്‍ എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സി.പി.എം. അക്കൗണ്ടില്‍നിന്ന് എം.എം. വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചുവെന്നും അക്കൗണ്ടിലെ ആറുകോടി രൂപയുടെ ആദായനികുതി അടച്ചിട്ടില്ലെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്. കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ രാവിലെ പത്തുമണിയോടെയെത്തിയ തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ. ഷാജനെ ഏഴുമണിയോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഇ.ഡി. വിട്ടയച്ചു. എന്നാല്‍, എം.എം. വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ നീണ്ടുപോയി. ഇതിനിടെ പൊതുമേഖലാ ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു.
◾ ഹിറ്റ്‌ലര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഗീബല്‍സിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീര്‍. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നും ചോര നക്കിക്കുടിക്കാന്‍ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നതെന്നും മുനീര്‍ പറഞ്ഞു. മണിപ്പൂരില്‍ പോയി അവരുടെ കണ്ണീരൊപ്പി ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിയെ മണിപ്പൂരുമായി ബന്ധപ്പെട്ട് ഒരു നിലപാടുമില്ലാത്തവനെന്നു പറയാന്‍ പിണറായിക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരെന്ന് മുനീര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം കോടികൾ വാങ്ങി
ഷിബു ബേബി ജോൺ.
◾ ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നീ കമ്പനികള്‍ കൂടാതെ കിറ്റെക്സില്‍ നിന്നും മുത്തൂറ്റില്‍ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.
സുരേഷ് ഗോപി വിചാരണ നേരിടണം.
◾ വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹര്‍ജികള്‍ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.
◾ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. ബോംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമാണ്. ബോംബുകള്‍ നിര്‍മ്മിച്ച് ആളെ കൊല്ലാന്‍ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎം കൊലപാതക ഫാക്ടറികൾ എന്ന് കെ കെ രമ
◾ കൊലപാതക ഫാക്ടറികളാവുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞിരിക്കുകയാണെന്ന് വടകര എംഎല്‍എയായ കെ.കെ രമ. ഈ ചോരക്കൊതിയില്‍ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്നും, ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോള്‍ വടകര മണ്ഡലത്തില്‍ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്നും രമ ആരോപിച്ചു. കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ കെ രമ.
◾ പുരോഗമനം പ്രസംഗിക്കുമ്പോഴും സിപിഎം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് പാനൂരിലുണ്ടായതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഒരു തെരഞ്ഞെടുപ്പിന് മുന്‍പ് എന്തിനാണ് ബോംബ് തെരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നതെന്നും എന്ത് കാര്യത്തിന് ആണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഷാഫി. യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നതെന്നും ആരെയാണ് ലക്ഷ്യം വെച്ചതെന്ന് സി പി എം വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍.
ബോംബ് നിർമ്മാണത്തിൽ പങ്കില്ലെന്ന് കെ കെ ശൈലജ.
◾ പാനൂരില്‍ സ്ഫോടനമുണ്ടായ ബോംബ് നിര്‍മാണ സംഘവുമായി പാര്‍ട്ടിക്കും തനിക്കും ബന്ധമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട സംഘാംഗത്തിനൊപ്പമുള്ള ചിത്രത്തെകുറിച്ച് , പല പരിപാടികള്‍ക്ക് പോകുമ്പോള്‍ പലരും ഫോട്ടോ എടുക്കാറുണ്ടെന്നാണ് ശൈലജ പ്രതികരിച്ചത്.
◾ സൈനിക സ്‌കൂളുകളുടെ രാഷ്ട്രീയവത്കരണത്തില്‍ ആശങ്ക അറിയിച്ച് മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസത്തില്‍ നീതി ഉറപ്പാക്കുന്നതിനും കേന്ദ്ര പ്രതിരോധ മന്ത്രി ഇടപെടണമെന്നും രാഷ്ട്രീയ ബന്ധമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സൈനിക സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല നല്‍കുന്നത് ആ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും സ്വയംഭരണാധികാരത്തെയും ബാധിക്കും എന്നും കത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. പുതുതായി അനുവദിച്ച സൈനിക സ്‌കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍എസ്എസ്- അനുബന്ധ സംഘടനകള്‍ക്കും ബിജെപി-സഖ്യകക്ഷി നേതാക്കള്‍ക്കുമാണെന്ന വാര്‍ത്തകളുടെ പശ്ചാതലത്തിലാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.
സിദ്ധാർത്ഥന്റെ മരണം. സിബിഐ സംഘം കേരളത്തിൽ എത്തി.
◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചതിനുപിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.
◾ മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി. ഇ .ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഉപഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി ഇഡിയോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
ഇഡിക്ക് വഴങ്ങില്ലെന്ന് തോമസ് ഐസക്
◾ ഒരു ഇഞ്ച് പോലും ഇ ഡിക്ക് വഴങ്ങില്ലെന്നും ബി ജെ പിയുടെ രാഷ്ട്രീയ ഏജന്‍സി മാത്രമാണ് ഇ ഡിയെന്നും മുന്‍ ധനമന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ തോമസ് ഐസക്ക്. മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരായ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് ഐസകിന്റെ പ്രതികരണം. ഇ ഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുകയാണെന്നും ഇ ഡി യോട് ശക്തമായി ഏറ്റുമുട്ടുമെന്നുമാണ് ഐസക്ക് പ്രതികരിച്ചത്.
◾ 643 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ട്രോണിന്റെ വിറ്റുവരവെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് റെക്കോര്‍ഡിന് പിന്നില്‍. നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി രാജീവ് അറിയിച്ചു.
◾ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥികളായ തോമസ് ഐസക്കിന്റേയും ആന്റോ ആന്റണിയുടെയും പത്രികകള്‍ അംഗീകരിച്ചുവെങ്കിലും സത്യവാങ്മൂലത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തില്‍ നോട്ട് ആപ്ലിക്കബിള്‍ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. അതോടൊപ്പം ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.
◾ കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രചാരണത്തിനായി വാഹനം ഉപയോഗിച്ചു, വാഹനം രൂപമാറ്റം വരുത്തി, അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചു, റോഡ് ഷോ നടത്തി, പടക്കം പൊട്ടിച്ചു, മൃഗത്തെ പ്രദര്‍ശിപ്പിച്ചു, കുട്ടികളെ റാലിയില്‍ പങ്കെടുപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
◾ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ആര്‍ടിസി ചെയര്‍മാന്‍. സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം ജീവനക്കാര്‍ സ്വീകരിക്കണം, യാത്രക്കാരാണ് യജമാനന്‍മാര്‍ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍ .’
◾ സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 പേരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.
ചൂട് ഇന്ന് അമിതമായി ഉയരും
◾ തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. തൃശൂരില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം.
◾ കാണാതായ യുവതിയേയും പുരുഷനേയും തൃശ്ശൂര്‍ മണിയന്‍ കിണര്‍ വനമേഖലയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.
◾ മൂവാറ്റുപുഴ രണ്ടാര്‍ കരയില്‍ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമയും മുങ്ങിപോയ പേരകുട്ടികളില്‍ ഒരാളും മരിച്ചു. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫര്‍ഹാ ഫാത്തിമയുമാണ് മരിച്ചത്.
◾ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആൾക്കൂട്ട കൊലപാതകം 10 പേരെ അറസ്റ്റ് ചെയ്തു
◾ മൂവാറ്റുപുഴ വാളകത്ത് കഴിഞ്ഞദിവസം രാത്രിയില്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. പെണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ അശോക്ദാസിനെ വീടിനടുത്തുള്ള ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.
◾ യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നാഗ്പുര്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ഷോമാസെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ജൂണില്‍ അറസ്റ്റിലായ ഷോമാസെന്‍ അന്ന് മുതല്‍ തടവിലാണ്. വിവിധ രോഗങ്ങള്‍ കാരണമുള്ള അവശതകള്‍ അനുഭവിക്കുന്ന ഷോമാസെന്നിന് വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
◾ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ സായ് പ്രസാദ് എന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം.
ഹൈദരാബാദിനെ വിജയം
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 5 വിക്കറ്റിന് 165 ലൊതുക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 12 ബോളില്‍ 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 31 റണ്‍സെടുത്ത ട്രാവിസ് ഹെഡും 50 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും സണ്‍റൈസേഴ്സിന് വിജയത്തിലേക്ക് നയിച്ചു.