സായാഹ്ന വാർത്തകൾ.
Special reporter: KURIAKOSE NIRANAM
ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് സംസ്ഥാനം.
കേരളത്തിൽ രണ്ടുദിവസത്തെ ദുഃഖാചരണം.
മരിച്ച 45 പേരേ തിരിച്ചറിഞ്ഞു.
200 ഓളം പേരേ കാണാനില്ല.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് കേരളം. വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 107 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ഓരോ മണിക്കൂറിലും മരണസംഖ്യ കുതിച്ചുയരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാദൗത്യം സജീവമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നുണ്ട്. വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകള്‍, നിരവധി വാഹനങ്ങള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടാകാമെന്നാണ് സൂചന.◾വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് കിലോമീറ്ററുകള്‍ അകലെ മലപ്പുറത്ത്. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ്.
കയ്യും കാലും തലയുമില്ലാത്ത മൃതദേഹങ്ങള്‍ ഉള്ളുലയ്ക്കുന്ന കാഴ്ചയായി. മൂന്നു വയസ് മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹവും ഇതിലുണ്ട്. ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.◾പാലക്കാട്: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളം കയറിയും ഉണ്ടായ തടസ്സം നീക്കി റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. മാന്നനൂരിൽ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്, തുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.20- ഓടെ പാളത്തിലെ മണ്ണ് നീക്കി. ഷൊർണൂരിൽ യാത്ര റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്സിലെയും യാത്രക്കാർക്ക് തുടർന്ന് വന്ന വണ്ടികളിൽ യാത്രാ സൗകര്യമൊരുക്കി. മറ്റ് ട്രെയിനുകളെല്ലാം സമയക്രമം പാലിച്ചുതന്നെ യാത്ര നടത്തുന്നുണ്ടെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം.
◾ വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.◾ വയനാട്ടിലെ ദുരന്തത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണില്‍ സംസാരിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ യു. ഡി. എഫ്. പ്രവര്‍ത്തകരും ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വ്യക്തമാക്കി.◾വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും, പലയിടത്തും എത്തിപ്പെടാന്‍ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
◾ വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. സംഭവം നടന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്. 12 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും കുടിവെള്ളം ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ സംഘം. മന്ത്രിമാരായ കെ രാജന്‍, പിഎ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരാണ് സംഘത്തിലുള്ളത്.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനോട് കേരളത്തിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സേന വിഭാഗങ്ങളെല്ലാം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണനയെന്നും ആഭ്യന്തര മന്ത്രാലയത്തോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
◾ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും. എയര്‍ഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുകയെന്നാണ് സൂചന.
◾ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ചെളിയില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുത്തത്.
ഐ.ആര്‍ എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.◾ മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരല്‍മലയില്‍ താലൂക്ക് ഐ.ആര്‍എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന് പുറമെയാണ് ചൂരല്‍മല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മര്‍ഫിയും. മണ്ണിനടിയില്‍ നിന്നും മനുഷ്യശരീരം കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. 30 അടിയില്‍ നിന്നുവരെ മനുഷ്യശരീരങ്ങള്‍ കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവര്‍.
◾ വയനാട്ടിലെ ദുരന്ത മേഖലയില്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.◾ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തിയതോടെയാണ് അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
◾ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്ലി എക്സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശൂര്‍ അകമലയില്‍ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടര്‍ന്ന് ട്രാക്കിന്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാല്‍ ഈ വഴി ഉള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.
ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു.◾ ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറില്‍ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. പറവൂര്‍, ആലുവ, കോതമംഗലം പ്രദേശങ്ങളിലായി നിരവധി വീടുകളില്‍ വെള്ളം കയറി. കല്ലാര്‍കുട്ടി ഡാമിന്റെ നാല് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.◾ കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും, പ്രദേശവാസിയായ മാത്യു എന്നയാളെ കാണാതായി. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു.◾ തൃശൂര്‍ വാല്‍പ്പാറയില്‍ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു. രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാര്‍ ഡാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി.
◾ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ 2024ലെ പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തെക്കുറിച്ചുള്ള പരാമര്‍ശം തന്റെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതിന് കാരണം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതിനാലാണെന്ന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. എന്നാല്‍ തന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ ഉള്ളടക്കം അദ്ദേഹം വ്യക്തമാക്കിയില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ബന്ധപ്പെട്ട അധികാരികളോട് ഈ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജാവേദ് അക്തര്‍ പറഞ്ഞു.
പതഞ്ജലിക്ക് 4 കോടി രൂപ പിഴയിട്ട് മുംബൈ ഹൈക്കോടതി.◾ ബാബ രാംദേവിന്റ പതഞ്ജലിക്ക് 4 കോടി രൂപ പിഴയിട്ട് മുംബൈ ഹൈക്കോടതി. വ്യാപാരമുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിനാണ് ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന് മുംബൈ ഹൈക്കോടതി പിഴ ചുമത്തിയത് . കര്‍പ്പൂരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലഘിച്ചതായാണ് കണ്ടെത്തിയത്.
◾ ജാര്‍ഖണ്ഡില്‍ നിന്ന് മുംബൈയിലേക്കുള്ള ഹൌറ – സിഎസ്എംടി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. 18 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്താണ് ട്രെയിന്‍ പാളം തെറ്റിയത്.
മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.◾ കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ് അപകടം സംഭവിച്ചത്.
പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍.◾ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഇതോടെ ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു.
STHREE SAKTHI Result