പ്രധാന വാർത്തകൾ

Special reporter:Binish Nair 

എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ സ്ഥാപിക്കുവാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി.

കേരള ബാങ്കിൻ്റെ നിലനിൽപ്പിന് ഭീഷണി.

രാജ്യത്ത് ജില്ലാ ബാങ്കുകൾ സ്ഥാപിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ബാങ്കിംഗ് സംവിധാനത്തിന്റെ ഗുണഫലം എല്ലാവരിലേക്കും

എത്തിക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ നിർബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അമിത് ഷായുടെ കീഴിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് ജില്ലാ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. വലിയ നിയമപോരാട്ടങ്ങൾക്കും റിസർവ് ബാങ്കിന്റെ അനുമതിക്കും ശേഷമായിരുന്നു കേരള ബാങ്ക് രൂപീകരിച്ചത്.വീണ്ടും ജില്ലാ ബാങ്കുകൾ രൂപീകരിക്കേണ്ടി വന്നാൽ സാമ്പത്തികമായും രാഷ്ട്രീയപരമായും അത് കേരളത്തിലെ സഹകരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും. നിലവിൽ 823 ശാഖകളും 5,000ത്തിലേറെ ജീവനക്കാരും കേരള ബാങ്കിനുണ്ട്. ജില്ലാ ബാങ്കുകൾ രൂപീകരിക്കേണ്ടി വന്നാൽ നിലവിലുള്ള ജീവനക്കാരെ വിട്ടുകൊടുക്കേണ്ടി വരുമെന്ന ഭയം കേരള ബാങ്ക് അധികൃതർക്കുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളാണ് കേരള ബാങ്കിലെ അംഗങ്ങൾ. ഇത് വീണ്ടും ജില്ലാ ബാങ്കിലേക്ക് മാറ്റേണ്ടിവരും. ജില്ലാ ബാങ്കുകളുടെ ആസ്‌തികളെല്ലാം കേരള ബാങ്കിലേക്ക് മാറ്റിയിരുന്നു. ഇത് വീണ്ടും മാറ്റുക പ്രായോഗികമല്ല.പുതിയ ജില്ലാ ബാങ്കുകൾ സ്ഥാപിക്കാൻ മൂലധനവും അടിസ്ഥാന സൗകര്യങ്ങളും ഒന്നിൽ നിന്ന് കണ്ടെത്തേണ്ടി വരും.

ചുമതല നബാർഡിന്

എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകൾ രൂപീകരിക്കാനുള്ള കർമപദ്ധതി തയാറാക്കാൻ നബാഡിനെയാണ് കേന്ദ്രസർക്കാർ ചുമതല ഏല്‌പിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ കൊണ്ടുവരേണ്ട മാറ്റങ്ങളും സാധ്യതകളും പഠിക്കാൻ 48 ദേശീയ സമിതിയും കേന്ദ്രം രൂപീകരിച്ചിരുന്നു. ഇവർ നടത്തുന്ന യോഗങ്ങൾക്കും മേഖലാതല ശില്‌പശാലകൾക്കും ശേഷമായിരിക്കും കേന്ദ്രത്തിന്റെ അടുത്ത നീക്കം.

ബിനാൻസിന് ഇന്ത്യയിൽ വീണ്ടും പ്രവർത്തിക്കാൻ അനുമതി

◾ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ വീണ്ടും അനുമതി നൽകി.

തന്മൂലം ഇനി ഇന്ത്യക്കാർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇന്നും ബിനാൻസ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും ക്രിപ്റ്റോ കറൻസി അസറ്റുകൾ സൂക്ഷിക്കുവാനും കഴിയും.ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും വിശ്വസനീയമെന്ന് ജനങ്ങൾക്ക് ഉറപ്പുള്ളതുമായ ഇൻറർനാഷണൽ എക്സ്ചേഞ്ച് ആണ്. ബിനാൻസ്  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടിട്ടുണ്ടായ ചില തർക്കങ്ങളെ തുടർന്നാണ് കേന്ദ്രസർക്കാർ 2024 ജനുവരി 14-ന് ഇന്ത്യയിൽ ഇവയ്ക്ക് വിലക്കേർപ്പെടുത്തിയതും പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതും.കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബി നാൻസിന് 2.25 മില്യൺ ഡോളർ പിഴയായി ഇന്ത്യൻ അധികൃതർ ചുമത്തിയിരുന്നു.ഇന്ത്യ ഗവൺമെൻറ് ആയിട്ടുള്ള ഒത്തുതീർപ്പിനെ തുടർന്നാണ് ബിനാൻസ് വീണ്ടും ഇന്ത്യയിൽ തിരിച്ച് എത്തിയത്

Binance-ൻ്റെ തിരിച്ചുവരവ് ഇന്ത്യൻ ക്രിപ്‌റ്റോ വിപണിക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്.ഇന്ത്യൻ എക്സ്ചേഞ്ച് ആയ വാസിറെക്സിൽ നിന്ന് കാലത്ത് 3000 കോടിക്ക് അടുത്ത് രൂപ ഹാക്കേഴ്സ് തട്ടിയെടുത്തിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസി സൂക്ഷിക്കുവാൻ ആയിട്ട് ഏറ്റവും സുരക്ഷിതമായ മാർഗമായി കണക്കാക്കുന്നത് ബിനാൻസിനെ ആണ്.കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ ക്രിപ്‌റ്റോ ട്രേഡിംഗിൻ്റെ നിയമസാധുതയിലും സുരക്ഷയിലും ആത്മവിശ്വാസം വർദ്ധിക്കും. ഇന്ത്യയുടെ വൻ ജനസംഖ്യയും ഡിജിറ്റൽ കറൻസികളോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യവും കണക്കിലെടുത്ത് ഇത് നിരവധി പുതിയ ഉപയോക്താക്കളെ ആകർഷിക്കും.

ഈ നീക്കം Binance-ന് ഗുണം ചെയ്യുക മാത്രമല്ല, ഇന്ത്യയിലും പുറത്തും കൂടുതൽ സുരക്ഷിതവും നിയന്ത്രിതവുമായ ക്രിപ്‌റ്റോ മാർക്കറ്റിന് വഴിയൊരുക്കുകയും ചെയ്യുന്നു.

◾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്വാതന്ത്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നുവെന്നും കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയെന്നും നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

◾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. അതിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കര്‍ഷകര്‍ , സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേര്‍ ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തിയിരുന്നു വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു.. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തു

◾ വയനാട് ദുരന്തത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ചത് ഉരുള്‍പൊട്ടലിനിടെയുണ്ടായ ഡാമിങ് ഇഫക്ട് അഥവാ അണക്കെട്ട് പ്രതിഭാസം ആണെന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ നിഗമനം. മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ 3 ഉരുള്‍പൊട്ടലുകളാണ് രാത്രി 12.45 മുതല്‍ പുലര്‍ച്ചെ വരെ ഉണ്ടായത്. ആദ്യത്തെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്ന ഭീമന്‍ പാറക്കെട്ടുകളും മരത്തടികളും അടിഞ്ഞുകൂടി പുഞ്ചിരിമട്ടത്തോടു ചേര്‍ന്ന് അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളിലുണ്ടായ രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ ഈ അണയും തകര്‍ന്നതോടെ ഉരുളിന്റെ പ്രഹരശേഷി വര്‍ധിച്ചുവെന്നുമാണ് നിഗമനം. പരമാവധി ഒന്നര കിലോമീറ്റര്‍ ദൂരം ഒഴുകിയെത്തി ശക്തി കുറഞ്ഞ് അവസാനിക്കേണ്ട ഉരുള്‍പൊട്ടലിന്റെ പ്രഹരശേഷി ഡാമിങ് ഇഫക്ട് മൂലം 7 കിലോമീറ്ററിലധികം വ്യാപിച്ചു.

◾ വയനാട് ദുരന്തത്തെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ രാജന്‍. ദുരന്തഭൂമിയില്‍ സന്ദര്‍ശകര്‍ എത്തരുതെന്നും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര ധനസഹായമായി 379 പേര്‍ക്ക് പതിനായിരം രൂപ വീതം കൊടുത്തു. ബാക്കിയുള്ളവര്‍ക്ക് വൈകാതെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ തുടരുമെന്നും ഡിഎന്‍എ ക്രോസ് മാച്ച് തുടങ്ങിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

◾ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ വീണ്ടും ലോറിയുടെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ലോറിയില്‍ മരത്തടികള്‍ കെട്ടാനുപയോഗിച്ച കയറും കൂടെ കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍.പുതുതായി ലോറിയുടെ ഗിയറിന്റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടേതാണോ എന്ന് ഉറപ്പിക്കാന്‍ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഇതിനായി ഭാരത് ബെന്‍സ് കമ്പനിക്ക് ലോഹഭാഗങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.

◾കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തെരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനം. തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരും . 22 ലക്ഷം രൂപയാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവ്. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.

◾ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറയുന്നത് എന്തെന്ന് അറിയില്ലെന്ന് മന്ത്രി പി പ്രസാദ്. ഡ്രഡ്ജര്‍ എത്തിക്കാന്‍ കേരളം ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ആളുകള്‍ അവിടെ ചെന്നിരുന്നു. പക്ഷേ പുഴയുടെ ആഴവും ഒഴുക്കും തടസമായിരുന്നു. ആഴമുള്ള സ്ഥലത്ത് ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ . ഇന്നലത്തെ തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വിവരിച്ചു.ഡ്രഡ്ജര്‍ എത്തുന്നത് വരെ ഡൈവര്‍മാര്‍ തെരച്ചില്‍ നടത്തുമെന്നും ഡ്രഡ്ജര്‍ എത്തിയശേഷം തെരച്ചില്‍ ഏതുതരത്തില്‍ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടര്‍ വിവരിച്ചു

◾ ഓണത്തിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്ത മന്ത്രി വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും വിലയിരുത്തി.

◾ കാഫിര്‍ വിഷയവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മാപ്പ് പറയണമെന്ന് ഹൈബി ഈഡന്‍. കെ എസ് യു കാലം മുതല്‍ ഒരുമിച്ച് നടന്നവനാണ് ഷാഫി പറമ്പിലെന്നും എനിക്കറിയാവുന്ന ഷാഫിയെ വടകരയ്ക്കറിയാമെന്നും വര്‍ഗീയ പ്രചരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശൈലജയ്ക്ക് കഴിയില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു .

◾ വടകരയിലെ വ്യാജ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി. റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും വര്‍ഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ പരാതി നല്‍കിയിരിക്കുന്നത്.

◾ കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് നടക്കുകയാണെന്നും ഇത്തരം കള്ള പ്രചാരണം തള്ളിക്കളയണമെന്നും ഡി വൈ എഫ് ഐ. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

◾ സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. രണ്ട് കമ്മീഷണര്‍മാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റി. കോഴിക്കോട് റൂറല്‍, കാസര്‍കോട്, കണ്ണൂര്‍ റൂറല്‍, കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാര്‍ ഉണ്ടാകും. കാഫിര്‍ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കോഴിക്കോട് കമ്മീഷണര്‍ രാജ്പാല്‍ മീണയാണ് പുതിയ കണ്ണൂര്‍ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി.

◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അറസ്റ്റ് വാറണ്ട്. കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയില്‍ ആണ് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. കമ്പനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിക്കാരന്‍. പലതവണ നോട്ടീസ് അയച്ചിട്ടും സുകുമാരന്‍ നായര്‍ ഹാജര്‍ ആയിരുന്നില്ല. അതുകൊണ്ടാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്.

◾ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ വൈദ്യുതി പരിമിതി കണക്കിലെടുത്താണ് തീരുമാനം.വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്.

◾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശത്തുനിന്നും എത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പൂന്തുറ ഭാഗത്താണ്. ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ആളെ തട്ടിക്കൊണ്ടുപോയത്. ഈ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.

◾ തിരുവനന്തപുരം ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തില്‍ ആസൂത്രകനും മുഖ്യ പ്രതിയുമായ അന്‍വര്‍ ഹുസൈന്‍ കീഴടങ്ങി. ഫോര്‍ട്ട് സ്റ്റേഷനിലാണ് അന്‍വര്‍ കീഴടങ്ങിയത്. പ്രധാന പ്രതിയായ സജീറിന്റെ ബന്ധുവാണ് അന്‍വര്‍ ഹുസൈന്‍.ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു.

◾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളാണ് മെഡലിന് അര്‍ഹരായത്. കാബിനറ്റ് സെക്രട്ടറിയേറ്റില്‍ നിന്ന് ജിഎസ്ഒ പ്രദീപ് കുമാര്‍ ശ്രീനിവാസന്‍, സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാര്‍, ദില്ലി പൊലീസ് എസ് ഐ ഷാജഹാന്‍ എസ് എന്നിവര്‍ ആണ് പോലിസ് മെഡലിന് അര്‍ഹരായ മലയാളികള്‍.

◾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് സൈനികര്‍ക്കും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനുമാണ്കീര്‍ത്തിചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.18 സൈനികര്‍ക്കാണ്ശൗര്യചക്ര പ്രഖ്യാപിച്ചത്. ഇതില്‍ നാല് പേര്‍ക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കും.കരസേനയില്‍ നിന്ന് 63 പേര്‍ക്ക് ധീരതയ്ക്കുള്ള സേന മെഡലുകളും നല്‍കി രാജ്യം ആദരിക്കും. പതിനൊന്ന് പേര്‍ക്കാണ് നാവികസേനയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്.മലയാളിയായ ക്യാപ്റ്റന്‍ ബ്രിജേഷ് നമ്പ്യാര്‍ ധീരതയ്ക്കുള്ള നാവികസേന മെഡലിന് അര്‍ഹനായി.വ്യോമസേന അംഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്ക് ശൗര്യചക്രയും ആറ് പേര്‍ക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകള്‍ നല്‍കി രാജ്യം ആദരിക്കും.

◾ മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 777 വിമാനം മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. കാബിന്‍ ഡി-പ്രഷറൈസേഷനില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് വിമാനം തിരിച്ചിറക്കിയത്. എയര്‍-ടേണ്‍ബാക്ക് ആയിരുന്നുവെന്നും എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

◾ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വിയെ തെലങ്കാനയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സിംഘ്വിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

◾ ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ രാജിവച്ചു. ഒന്നര വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. എന്നാല്‍ ബിജെപിയില്‍ തുടരുമെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ഖുശ്ബു പറഞ്ഞു. അതേസമയം, പാര്‍ട്ടി പുതിയ പദവികള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, വനിത കമ്മീഷനില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെന്നും ഖുശ്ബു പറഞ്ഞു.

◾ ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട വനിത ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ കുടുംബം. ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒന്നിലധികം പേരുടെ ഇടപെടല്‍ സൂചിപ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തല്‍ കോടതിക്ക് മുന്‍പില്‍ ഉന്നയിച്ചാണ് മകള്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന സംശയം ഡോക്ടറുടെ ബന്ധുക്കള്‍ പ്രകടിപ്പിച്ചത്. മൃതദേഹത്തില്‍ നിന്ന് 150 മില്ലി ഗ്രാം ബീജം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇത്രയും അളവുള്ളതിനാല്‍ ഒന്നില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിക്കുന്നുവെന്നാണ് ഹര്‍ജിയിലുള്ളത്.

◾ കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തില്‍ താനും പങ്കുചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റേ. തനിക്കും മകളും കൊച്ചുമകളും ഉണ്ട്. സ്ത്രീകള്‍ക്കെതിരായ ക്രൂരത ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ഉറപ്പാക്കുന്നതിനുപകരം പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഗൗരവതരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ നീക്കം ആശുപത്രിയെയും പ്രാദേശിക ഭരണകൂടത്തെയും കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നു പറഞ്ഞ രാഹുല്‍ മെഡിക്കല്‍ കോളേജ് പോലൊരു സ്ഥലത്ത് ഡോക്ടര്‍മാര്‍ സുരക്ഷിതരല്ലെങ്കില്‍പ്പിന്നെ എങ്ങനെ രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കളെ പഠനത്തിന് പുറത്തുവിടാന്‍ കഴിയുമെന്നും ചോദിച്ചു. എന്നാല്‍ ഇന്ത്യസഖ്യത്തിലെ പ്രമുഖകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരേ രാഹുല്‍ നേരിട്ട് ആരോപണമുന്നയിച്ചില്ല.

◾ കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്നും സിബിഐയുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

◾ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കി പോക്സ് അതി തീവ്രമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഈവര്‍ഷം ഇതുവരെ പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് അഥവാ എം പോക്സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയില്‍ പിടിമുറുക്കിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എം പോക്സ് ഇപ്പോള്‍ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

◾ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തര്‍ക്കപരിഹാര കോടതിയും. പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു.

◾ പാരിസ് ഒളിംപിക്സ് ഗുസ്തിയിലെ മോശം പ്രകടനത്തിനു പിന്നില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ സമരവും കാരണമായിട്ടുണ്ടെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്. ഇന്ത്യന്‍ ഗുസ്തി മേഖലയുടെ തന്നെ സമാധാനം കളഞ്ഞ സമരം നിമിത്തം പാരിസില്‍ ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന കുറഞ്ഞത് ആറു മെഡലുകളെങ്കിലും നഷ്ടമായെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി.




Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ