രാത്രി വാർത്തകൾ
◾ എഡിജിപി എംആര്‍ അജിത് കുമാറും, ആര്‍എസ്എസ് നേതാവ് റാം മാധവും മായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയില്‍ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശന്‍ വ്യക്തമാക്കി.
◾ മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ എഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
◾ എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ ബിസിനസുകാരുമുണ്ടെന്ന് സൂചന. കണ്ണൂര്‍ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത. തലസ്ഥാനത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്.
◾ എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേര്‍ക്കേ മറുപടി പറയാന്‍ കഴിയുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. അതില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ദൂതനായി എഡിജിപിയെ അയച്ചുവെങ്കില്‍ എന്തിനെന്ന് മുഖ്യമന്ത്രി പറയണം. രണ്ടാമത് എഡിജിപിയാണെന്നും എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
◾ ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തത വേണമെന്ന് ഡി. രാജ. വിഷയത്തില്‍ സംസ്ഥാന സിപിഐ നേതൃത്വം പ്രതികരിച്ചുവെന്നും എന്ത് പ്രതിഫലനം ഇത് ഉണ്ടാക്കുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചെന്നും ഡി. രാജ വ്യക്തമാക്കി.
◾ മലയാള സിനിമാരംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ (ഡബ്ല്യു.സി.സി) പിന്തുണയ്ക്കുന്നതിനെ രാഷ്ട്രീയമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡബ്ല്യു.സി.സിയ്ക്കുള്ള പിന്തുണ സ്ത്രീപക്ഷ നിലപാടാണെന്നും .
◾ കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിളുകള്‍ ആണ് പോസിറ്റീവ് ആയത്. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു.
◾ തിരുവനന്തപുരത്ത് നാലുദിവസം കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമെന്ന് റിപ്പോര്‍ട്ട്. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതും, പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്റെയും ആവശ്യം.
◾ തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, മറിച്ച് കാര്യക്ഷമതയുള്ള ഭരണമാണ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടതെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തലസ്ഥാനത്തെ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്.ഇന്ത്യ സഖ്യം എവിടെയെല്ലാം അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭരണം അവതാളത്തിലാവുകയും രാഷ്ട്രീയമെന്നത് മുഴുവന്‍ സമയ അഴിമതി മാത്രമായി ചുരുങ്ങുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
◾ പാര്‍ട്ടിയോടുള്ള പ്രതിഷേധം തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവി ഇ.പി.ജയരാജന്‍. ക്ഷണിച്ചിട്ടും കണ്ണൂരിലെ ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തില്ല. ജാവദേക്കര്‍ കൂടിക്കാഴ്ചയുടെ പേരില്‍ ഇടതുപക്ഷ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല.
◾ വടകര വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രതിയായ മുഹമ്മദ് ഖാസിം നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച്, പൊലീസിന്റെ തുടര്‍ നീക്കങ്ങള്‍ ശരിയായ ദിശയില്‍ ആകണമെന്നും നിര്‍ദേശിച്ചു.
◾ ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി. എഡിജിപി അജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തുടരന്വേഷണത്തില്‍ കൊല്ലം എസ് പി തീരുമാനമെടുത്തത്. എഡിജിപി അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് തുടരന്വേഷണം നിര്‍ദ്ദേശിച്ചത്. എന്നാല്‍ തുടരന്വേഷണമുണ്ടായാല്‍ രണ്ട് പ്രതികള്‍ക്കും ജാമ്യം ലഭിക്കാനിടയാകും.
◾ നടനും എംഎല്‍എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍.
◾ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയില്‍ 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
◾ കട്ടപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ എസ് ഐ മര്‍ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. അടുത്ത മാസം തൊടുപുഴയില്‍ നടക്കുന്ന സിറ്റിങ്ങില്‍ എസ് പി യും കട്ടപ്പന ഡി വൈ എസ് പി യും വിശദീകരണം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ എസ് ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍.
◾ കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയില്‍ സ്ഥാപിച്ച ലൈറ്റില്‍ നിന്നും യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി മരിച്ച അബിന്‍ ബിനുവിന്റെ കുടുംബം. സുരക്ഷിതമല്ലാത്ത രീതിയില്‍ കേബിള്‍ വലിച്ച്, ലൈറ്റ് ഘടിപ്പിച്ചത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
◾ പാലക്കാട് വടക്കഞ്ചേരിയില്‍ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡില്‍ ആണ് സംഭവം. കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണന്‍ (70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആക്സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് ദില്ലി ബാബു.
◾ ജീവപര്യന്തം തടവുകാരനെ വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ജീവപര്യന്തം തടവുകാരനായ ശിവകുമാറിന്റെ അമ്മ കലാവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
◾ ബിഹാറിലെ പട്നയില്‍ ബിജെപി നേതാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. മുന്ന ശര്‍മ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദര്‍ മനോജ് ആണ് കൊല്ലപ്പെട്ടത്. മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ വെടിവക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ കാന്‍പൂരിലെ റെയില്‍ പാളത്തില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍ കണ്ടെത്തി. ഇതുവഴിയേ കടന്ന് പോകേണ്ടിയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗ്യാസ് കുറ്റിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കില്‍ പൊതിഞ്ഞ് ട്രാക്കില്‍ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്.
◾ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. എകെ- 47, പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.