മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ, വെണ്മണി ഹയർ സെക്കണ്ടറി വിഭാഗം ജൂബിലി നിറവിൽ.
വിളംബര റാലിയും സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനവും.
വെണ്മണി: വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി നിറവിൽ.
ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിളംബര റാലി ഡിസംബർ 5 വ്യാഴാഴ്ച രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച് കല്യാത്ര, വെട്ടിയാർ , ഇല്ലത്തുമേപ്പുറം,വരമ്പൂർ, വലം വെച്ച് സ്കൂളിൽ എത്തിച്ചേരും.
ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനകർമ്മം ഡിസംബർ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 -ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മാവേലിക്കര - ചെങ്ങന്നൂർ ഭദ്രാസന അധ്യക്ഷൻ
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സാംസ്കാരിക - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ
ഉദ്ഘാടനം ചെയ്യും. സുരേഷ് എം.പി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്യുന്നതും പ്രശസ്ത സാഹിത്യകാരൻ രാജേഷ് പുതുമന മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. വിവിധ പ്രോജക്ടുകളുടെ ഫണ്ട് ഉദ്ഘാടനം ടി. കെ മാത്യു, കോശി സാമുവൽ, ടി. കെ സൈമൺ എന്നിവർ നിർവ്വഹിക്കും
തദവസരത്തിൽ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
പൂർവ്വ വിദ്യാർത്ഥി സമ്മേളനം ,HSS ബ്ലോക്കിൻ്റെ മൂന്നാം നില പൂർത്തീകരണം, “സ്നേഹവീട് “ ഭവന പദ്ധതി, ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ്, ഫുഡ് ഫെസ്റ്റ്, ഫണ്ട് റെയിസിംഗ് പ്രോഗ്രാം എന്നിവ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു.
സ്കൂളിലെ പ്രശസ്ത പൂർവ്വ വിദ്യാർത്ഥികളായ ആദരണീയ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള, ചെങ്ങന്നൂർ എംഎൽഎയും ഫിഷറീസ് മന്ത്രിയുമായ സജി ചെറിയാൻ, പത്മഭൂഷൻ പ്രൊഫ. ഡോ. ടി. കെ. ഉമ്മൻ, മസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. എ. ജെ. ചാണ്ടി, ലോകപ്രശസ്ത കരൾമാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബി. വേണുഗോപാൽ, കേന്ദ്ര വഖഫ് ബോർഡ് മെമ്പർ അഡ്വ. ടി.ഒനൗഷാദ്, വേൾഡ് ബാങ്ക് ലീഡ് ഇവാലുവേഷൻ ഓഫീസർ ഡോ. ചെറിയാൻ സാമുവൽ, സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഡോ. എം. എ. ഉമ്മൻ എന്നിവർ ഉൾപ്പെടെ അനേകർ ജീവിതത്തിൻ്റെ വിവിധ തുറകളിൽ തങ്ങളുടെ പ്രഗൽഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്നു.
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഷീബാ ഉമ്മൻ , ഹെഡ് മാസ്റ്റർ സജി അലക്സ് , പി.ടി.എ പ്രസിഡണ്ട് പ്രൊഫ. എം. കെ സാമുവേൽ , പബ്ളിസിറ്റി കൺവീനർ ജോൺ കെ മാത്യു , വൈസ് ചെയർമാൻ സാം കെ ചാക്കോ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
