പ്രധാന വാർത്തകൾ.
പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍,പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ എം.എല്‍.എ ഒന്നാംപ്രതിയാണ്. കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എല്‍.എയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തവനൂര്‍ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അന്‍വര്‍ റിമാന്‍ഡിന് പിന്നാലെ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നായിരുന്നു പി.വി. അന്‍വറിന്റെ ആദ്യ പ്രതികരണം. പിണറായിയുടെ ഇഷ്ടം എന്താണോ അത് നടക്കുമെന്നും ഗുണ്ടാത്തലവനെ കൊണ്ടുപോകുന്നരീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഈ നാടകമെന്നും ഭരണകൂടഭീകരതയുടെ ഏറ്റവും വലിയ തെളിവാണിതെന്നും അന്‍വര്‍ പറഞ്ഞു.
കരുളായി ഉള്‍വനത്തില്‍ ശനിയാഴ്ച രാത്രി മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് പോലീസിന്റെ നടപടി.
പൊതുമുതല്‍ നശിപ്പിച്ച കേസിന്റെപേരില്‍ പി.വി. അന്‍വറിന്റെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റുചെയ്യേണ്ട രാഷ്ട്രീയസാഹചര്യം എന്താണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ പൊതുപ്രവര്‍ത്തകനും എം.എല്‍.എ.യുമാണെന്നും പിടികിട്ടാപ്പുള്ളിയല്ലെന്നും അറസ്റ്റിന് പോലീസ് അമിതവ്യഗ്രത കാണിച്ചുവെന്നും അതിനുപിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു.
പി.വി. അന്‍വറിനെ രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം ഒരു എം.എല്‍.എ. ആണെന്നും അദ്ദേഹത്തിന്റെ വീടുവളഞ്ഞ് രാത്രിയില്‍ അറസ്റ്റുചെയ്യേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും ചെന്നിത്തല പറഞ്ഞു. മുന്‍കാലങ്ങളില്‍ നടന്ന രാഷ്ട്രീയപ്രശ്നങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഭരണകൂടഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണിതെന്നും ചെന്നിത്തല പ്രതികരിച്ചു.
നിലമ്പൂര്‍ കരുളായി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി കൊല്ലപ്പെട്ട സംഭവം വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അന്‍വര്‍ എം.എല്‍.എ. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നുവെന്നും ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയെന്നും തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നല്‍കുന്നില്ലെന്നും എംഎല്‍എ പ്രതികരിച്ചു. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു.
മലപ്പുറം കരുളായിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ മരിച്ച ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പില്‍ താത്ക്കാലിക ജോലി നല്‍കുമെന്നും, ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സ വനംവകുപ്പ് ഏറ്റെടുക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. മണിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപ ധനസഹായം ഉടന്‍ നല്‍കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.
കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം ആയതിന്റെ പേരില്‍ ഒരുതരത്തിലും വിവേചനം അനുഭവിക്കാന്‍ പാടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ദിനമായ ഇന്നലേയും ശിവന്‍കുട്ടി ഉച്ചക്ക് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇതുവരെ കലോത്സവം സംബന്ധിച്ച് പരാതികളൊന്നും എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നത്. വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സര്‍വീസ്.
മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയി എന്‍സിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എന്‍സിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ സര്‍ക്കാരിനോട് അഞ്ചു ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയെ പുകഴ്ത്തി പാണക്കാട് സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതായിരുന്നുവെന്നും സാദിഖലി തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്നും ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിപദവി യേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തില്‍ എത്തി എന്ന് പറയാന്‍ ആകില്ലെന്നും ലീഗ് നേതാവ് എം കെ മുനീറും പറഞ്ഞു. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ലെന്നും അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ലെന്നും തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രി ആവില്ലെന്നും എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ടെന്നും ആരെയും ഇകഴ്ത്താറില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമുള്ളപ്പോള്‍ മുഖ്യമന്ത്രിക്കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ ഇതാണ് നല്ലതെന്നും പ്രതികള്‍ പറഞ്ഞിരുന്നു,
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. സിപിഎംകാര്‍ കൊല്ലപ്പെടുമ്പോള്‍ ധാര്‍മിക ബോധം കാശിക്കുപോയോ എന്നും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജന്‍ ചോദിച്ചു.
അന്തര്‍ദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള കേരള സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അടാട്ട് ഗ്രാമ പഞ്ചായത്തിലെ ചൂരക്കാട്ടുക്കര ഗവ. യു.പി. സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാന്‍ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷന്‍ ഒപ്പിട്ട കരാര്‍ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തില്‍പ്പെട്ട ഉമതോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് അധികൃതര്‍ അറിയിച്ചു.
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉണ്ടായ അപകടത്തിനു കാരണം ജിസിഡിഎയും കോര്‍പ്പറേഷനും തമ്മില്‍ ആശയവിനിമയം ഉണ്ടാകാതിരുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. 29-ാം തീയതിയിലെ പരിപാടിക്ക് കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയത് 28ന് വൈകീട്ടാണെന്നും ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു.
വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍. വെട്ട് നോക്കി നടക്കുന്നവര്‍ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും, വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലര്‍ക്കും താത്പര്യമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം സര്‍ക്കാരിന് കൈമാറി. വനം, തദ്ദേശം, ഫയര്‍ഫോഴ്സ്, ജില്ലാ ഭരണ കൂടം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിലാണ് പൊലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്.
വിമാനത്തില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നുമെത്തിയ തൃശൂര്‍ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തില്‍ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി സജി ചെറിയാനും രമേശ് ചെന്നിത്തലയും നേരത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. കൊല്ലത്ത് പൊതുയോഗങ്ങളില്‍ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വെള്ളാപ്പള്ളിയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തല്‍സ്ഥിതി ഒരു മാസം വരെ തുടരാന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ല.
കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ നടന്ന അപകടങ്ങളെ കുറിച്ചും അതില്‍ മരണം സംഭവിച്ചവരെ കുറിച്ചുമുള്ള കണക്ക് പുറത്തുവിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 2023-ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 48836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആണ്. ചെറുതല്ല ആശ്വാസമെന്ന തലക്കെട്ടോടെയാണ് അപകട മരണനിരക്ക് കുറഞ്ഞ കണക്ക് എംവിഡി പങ്കുവച്ചത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി സര്‍വ്വേ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സര്‍വേ ജനുവരി 6 മുതല്‍ 12 വരെ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എറണാകുളം പറവൂര്‍ ചാലാക്കയില്‍ ഹോസ്റ്റലില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്. കൈവരിക്ക് മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്മെന്റ് വാര്‍ത്താ കുറിപ്പിലൂടെ നല്‍കുന്ന വിശദീകരണം. കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന ആണ് മരിച്ചത്.
പുല്‍പ്പള്ളി പാതിരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ മൊഴി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മെല്‍ബിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് അമ്മ മൊഴി നല്‍കില്ലെന്ന് പൊലീസിനെ അറിയിച്ചത്. തനിക്ക് പരാതിയില്ലെന്ന് അമ്മ വത്സല അറിയിക്കുകയായിരുന്നു.
ദില്ലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയുടെ ദുരന്തമാണ് എഎപി എന്നും ഇത്തവണ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ജനങ്ങള്‍ അവസരം നല്‍കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. ദില്ലിയില്‍ എല്ലാ വികസനവും നടപ്പാക്കുന്നതും, ചേരി പ്രദേശത്തുള്ള ആളുകള്‍ക്ക് വീടുകള്‍ നല്‍കുന്നതും കേന്ദ്രമാണെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബിജെപി പ്രവര്‍ത്തകരോട് മോദി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി. നല്‍കിയ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കെജ്രിവാള്‍ മോദിയെ വെല്ലുവിളിച്ചു. ഡല്‍ഹിക്കുവേണ്ടി ഒന്നും ചെയ്യാത്ത ബി.ജെ.പിക്ക് എങ്ങനെയാണ് വോട്ടുചോദിക്കാന്‍ ധൈര്യംവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി. നേതാവ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു മുന്‍ എം.പിയുടെ പരാമര്‍ശം.
പിയങ്കാ ഗാന്ധിക്കെതിരായ രമേശ് ബിധുരിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പി. സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി ഉന്നതനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു. ബിധുരിയുടെ പരാര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശം വിവാദമായതോടെ പിന്‍വലിച്ച് ബി.ജെ.പി. മുന്‍ എം.പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിധുരി പറഞ്ഞു.
വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ആളുകളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായിരിക്കുമെന്ന് സൂചന. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം കുറയുക കൂടി ചെയ്തതിനാല്‍ ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചിട്ടാണെങ്കിലും ഉപഭോഗം കൂട്ടുന്നതിനായിരിക്കും ധനമന്ത്രി ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 4.10 നാണ് ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ ചുറ്റിക്കറങ്ങുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 30 മിനിറ്റോളം ആകാശത്ത് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായിരുന്നു. ഡ്രോണ്‍ പറത്താന്‍ പാടില്ലാത്ത മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്നലെ വൈകിട്ട് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു.
കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ഗുജറാത്തിലെ ഗാന്ധിനഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയ്ക്ക് സമീപം കൃഷ്ണമൃഗത്തെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. മറ്റ് 7 കൃഷ്ണമൃഗങ്ങള്‍ പുള്ളിപ്പുലിയുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലും പരിഭ്രാന്തിയും കാരണം ഓടിയപ്പോള്‍ ഷോക്കേറ്റ് ചത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് 48 മണിക്കൂര്‍ താല്‍ക്കാലികമായി അടച്ചിട്ടു.
ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ത്യന്‍ കോസ്റ്റുകാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
ഛത്തീസ്ഗഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ബസ്തറിലെ പ്രമുഖ കരാറുകാന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ബസ്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാര്‍. മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരന്‍ കോടികള്‍ ചിലവിട്ട് റോഡ് നിര്‍മ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു.
ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആറ് വിപിഎന്‍ ആപ്പുകള്‍ പിന്‍വലിച്ച് ആപ്പിളും ഗൂഗിളും. ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടം പ്രകാരമാണ് ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിളും ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പിളും പിന്‍വലിച്ചത് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
സ്പേഡെക്‌സ് ദൗത്യത്തിലെ രണ്ട് സാറ്റ്‌ലൈറ്റുകളില്‍ ഒന്നായ ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ ആദ്യ വീഡിയോയില്‍ നീലഗോളമായ ഭൂമിയെ വ്യക്തമായി കാണാം. ഭൂമിയിലെ മഹാസമുദ്രങ്ങളും മീതെയുള്ള മേഘങ്ങളും കാണുന്ന തരത്തിലാണ് ചേസറിന്റെ സെല്‍ഫി വീഡിയോ.
2024 ഡിസംബര്‍ 30 നു കെനിയയിലെ മുകുകു ഗ്രാമത്തില്‍ ഏകദേശം 2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചു. ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം.
കരിങ്കടലില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ക്രിമിയയില്‍ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. കെര്‍ച്ച് കടലിടുക്കിന്റെ ഇരുവശത്തുമുള്ള ടണ്‍ കണക്കിന് മണലും മണ്ണും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഏകദേശം 300 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങുന്നതിനിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ വൈ 461 വിമാനം ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങളിലാണ് സംഭവം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാഴ്സ്റ്റേഴിന് ജയം. രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി ഒമ്പത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. നിലവില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ടെണ്ണം പരാജയപ്പെട്ടു.
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐ ഇന്ന് യോഗം ചേരും. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നഷ്ടമായതിന് പിന്നാലെയാണ് പെട്ടെന്ന് യോഗം ചേരാന്‍ ബിസിസിഐ തീരുമാനിച്ചത്. രോഹിത് ശര്‍മ തന്നെയായിരിക്കും ടീമിനെ നയിക്കുക. നേരത്തെ രോഹിത്തിനെ ഒഴിവാക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ നായകനായേക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പത്ത് വര്‍ഷത്തിനു ശേഷം തിരിച്ചു പിടിച്ച് ഓസ്ട്രേലിയ. അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു.
അക്ഷയ Result
05-01-2025
1 st Prize:
Rs.7000000/-
AO840995
Consolation Prize:
Rs.8000/-
AN840995 AP840995 AR840995 AS840995 AT840995 AU840995 AV840995 AW840995 AX840995 AY840995 AZ840995
2 nd Prize:
Rs.500000/-
AU206724
3 rd Prize:
Rs.100000/-
AN319662 AO695122 AP250782 AR659392 AS865122 AT437263 AU672821 AV679875 AW947467 AX880142 AY575389 AZ941317
4 th Prize:
Rs.5000/-
0150 1127 2510 3159 3467 4604 4833 4839 5121 5494 5620 5774 6599 7098 7937 9024 9666 9848
5 th Prize:
Rs.2000/-
1409 1459 2524 4982 6873 7998 8802
6 th Prize:
Rs.1000/-
0081 0550 0838 0864 0918 1161 1554 2126 2199 2348 2666 2842 3685 4238 5297 5868 6020 7234 7279 8096 8149 8408 9025 9292 9615 9752
7 th Prize:
Rs.500/-
0064 0188 0479 0594 0697 0890 0947 1013 1043 1046 1074 1348 1367 1429 1875 1896 1900 2103 2201 2413 2445 2606 2622 2854 2967 3079 3097 3155 3227 3257 3562 3614 3632 3633 3954 4209 4220 4297 4481 4493 4516 4641 4665 4873 4920 5725 5825 6059 6238 6368 6570 6760 6811 6872 6970 7174 7207 7313 7405 7678 7932 7979 8028 8090 8150 8208 8247 8756 8765 8766 9093 9734
8 th Prize:
Rs.100/-
0058 0089 0145 0318 0352 0587 0642 0809 0930 1047 1227 1324 1469 1525 1596 1743 1835 1924 1967 2023 2077 2122 2135 2165 2269 2652 2782 2847 2990 2992 3107 3219 3284 3539 3593 3717 3734 3972 4131 4240 4275 4289 4314 4356 4543 4587 4749 4790 4796 4818 4997 5025 5076 5139 5218 5260 5461 5624 5660 5806 5828 5883 5898 5944 5998 6002 6012 6025 6148 6233 6339 6413 6476 6497 6558 6581 6840 6848 6884 6920 7042 7121 7239 7248 7251 7344 7359 7414 7475 7533 7553 7738 7825 7879 7925 7984 8159 8216 8239 8294 8374 8392 8401 8431 8502 8514 8528 8604 8623 8900 8965 8983 9142 9232 9356 9366 9413 9477 9627 9771 9804 9837 9946